News

തീവ്രവാദികളുടെ ഏത് ആകർഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടൽ എന്ന് മനസ്സിലാക്കുക : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 28-11-2015 - Saturday

നവംബർ 27-ന്, കെനിയയിലെ സന്ദർശനത്തിന്റെ അവസാന ദിവസം, മാർപാപ്പ, കെനിയയിലെ യുവജനങ്ങളോട്, ഹൃദയം തുറന്ന, വികാരപരമായ ഒരു സംവാദത്തിൽ ഏർപ്പെട്ടു. വിദ്യാഭ്യാസം, തൊഴിൽ, അഴിമതി, തീവ്രവാദം തുടങ്ങി യുവജനങ്ങൾ ഉയർത്തിയ നാനാവിധ വിഷയങ്ങൾക്ക്, അദ്ദേഹം വികാരാധീനനായി, ഹൃദയത്തിൽ നിന്നുമുയർന്ന മറുപടികൾ നൽകി.

യുവജനങ്ങളുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, പിതാവ്, നെയ്റോബിക്കടുത്തുള്ള കാംഗെമി എന്ന ചേരിപ്രദേശം സന്ദർശിച്ചിരുന്നു. ചേരിനിവാസികളുടെ സാമൂഹ്യബോധവും പരസ്പര ബന്ധങ്ങളും, അപകടത്തിൽ പെട്ടു കൊണ്ടിരിക്കുന്ന ആധുനീക പാശ്ചാത്യ സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

തങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് അഴിമതി, വംശീയത, തീവ്രവാദ സംഘങ്ങളുടെ സ്വാധീനം എന്നിവയെ കുറിച്ചെല്ലാം, യുവജനങ്ങളുടെ പ്രതിനിധികളായി, ലിനെത്ത്, മാന്വൽ എന്നീ രണ്ടു യുവാക്കൾ ഉയർത്തിയ ചോദ്യങ്ങൾക്കും ആശങ്കകൾക്കും, പിതാവ് തന്റെ മാതൃ ഭാഷയായ സ്പാനീഷിൽ മറുപടി നൽകി. മാർപാപ്പയുടെ ഔദ്യോഗീക വിവർത്തകൻ, മോൺ. മാർക്ക് മൈൽസ്, തൽസമയം വിവർത്തനം ചെയ്തു.

എല്ലാ ആശങ്കകൾക്കിടയിലൂടെയും, പ്രത്യാശ കൈവിടാതെ മുന്നോട്ടു പോകാൻ, താൻ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന, തന്റെ ജപമാലയും കുരിശിന്റെ വഴിയുടെ ചെറു പതിപ്പും, തന്നെ ശക്തനാക്കുന്നു എന്ന് പിതാവ് യുവജനങ്ങളെ അറിയിച്ചു.

മാർപാപ്പയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം

എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ജപമാല പ്രാർത്ഥനയ്ക്ക് ഞാൻ നന്ദി പറയട്ടെ. എന്റെ വാക്കുകൾ കേൾക്കാനായി എത്തിച്ചേർന്ന നിങ്ങളോരോരുത്തരോടും ഞാൻ നന്ദി പറയുന്നു.

ലിനെത്തും മാന്വലും ഉയർത്തിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയായി, എന്റെ മനസ്സിലുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ലിനെത്തിന്റെ സംശയങ്ങൾക്കുള്ള മറുപടി:

എന്തുകൊണ്ട് സമൂഹത്തിൽ കലഹവും, യുദ്ധവും, മരണവും നടക്കുന്നു? മതഭ്രാന്തിന്റെ കാരണമെന്ത്? ആളുകൾ നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തുകൊണ്ട്?

വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താളുകളിൽ, ദൈവം ഈ മനോഹരമായ പ്രപഞ്ചവും ജീവജാലങ്ങളെയും മനുഷ്യനേയും സൃഷ്ടിച്ചത് വിവരിക്കുന്നു. പിന്നെ കാണുന്നത് സഹോദരൻ സഹോദരനെ കൊല്ലുന്നതാണ്. പിശാച് നമ്മെ നാശത്തിലേക്ക് തള്ളിവിടുന്നു. പിശാച് നമ്മെ ഭിന്നിപ്പിക്കുന്നു. അവൻ നമ്മെ വംശീയതയിലേക്കും, അഴിമതിയിലേക്കും, മയക്കുമരുന്നുകളിലേക്കും നയിക്കുന്നു. മതഭ്രാന്തിലൂടെ അതിക്രമങ്ങളിലേക്ക് നയിക്കുന്നു.

പ്രാർത്ഥിക്കാൻ മറക്കുമ്പോൾ, മനുഷ്യന് അവന്റെ മനുഷ്യപ്രകൃതി നഷ്ടപ്പെടുന്നു. തങ്ങൾ ശക്തരാണെന്ന് അവർ കരുതുന്നു. തങ്ങൾക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്ന് അവർ കരുതുന്നു.

ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. പക്ഷേ, ബുദ്ധിമുട്ടുകളെ നമുക്ക് വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണാൻ കഴിയും. അവയെ നിങ്ങൾ തടസ്സങ്ങളായാണോ കാണുന്നത്, അതോ അവസരങ്ങളായിട്ടോ? തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു പാത തിരഞ്ഞെടുക്കുന്നതിനു മുമ്പ്, നിങ്ങൾ തീരുമാനിക്കുക. ഇത് എന്നെ നാശത്തിലേക്കാണോ കൊണ്ടു പോകുന്നത്? അതോ, എന്റെയും, കുടുംബത്തിന്റേയും, രാജ്യത്തിന്റെയും നന്മയ്ക്കു വേണ്ടിയുള്ള ഒരു അവസരമാണോ?

യുവാക്കളെ, നമ്മൾ ജീവിക്കുന്നത് ഭൂമിയിലാണ്, സ്വർഗ്ഗത്തിലല്ല! ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കാൻ, നിങ്ങൾ തിന്മയെ സ്വീകരിക്കുമോ? പിശാചിന്റെ സൗഹൃദം തേടുമോ?

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് തന്നിട്ടുള്ള വരമാണ്. നിങ്ങൾ ഏത് പാത തിരഞ്ഞെടുക്കും?

ഒരു ചോദ്യം കൂടി'

വെല്ലുവിളികളെ നിങ്ങൾ അതിജീവിക്കുമോ, അതോ അവയ്ക്ക് കീഴടങ്ങുമോ?

നിങ്ങൾ ഈ സ്റ്റേഡിയത്തിൽ കളിക്കാരനാണോ, അതോ, കാഴ്ച്ചക്കാർക്കുള്ള ടിക്കറ്റ് വിറ്റു പണമുണ്ടാക്കുന്ന ദല്ലാളോ? വഴി നിങ്ങൾ തിരഞ്ഞെടുക്കണം.

വംശീയത നിങ്ങളെ നശിപ്പിക്കും. നിങ്ങൾ, പുറകിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൈകളിൽ സൂക്ഷിക്കുന്ന കല്ലുകളാണത്. മറ്റു വംശക്കാരെ എറിയാനുദ്ദേശിക്കുന്ന കല്ല്! നിങ്ങൾ കേൾക്കുന്നതും, ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും വംശീയ വിഷത്തിനെതിരായിരിക്കട്ടെ!

സ്വയം ചോദിക്കുക, എന്റെ സംസ്കാരമേത്, എന്റെ പൈതൃകം എന്ത്? ഞാൻ ഉത്തമനോ അധമനോ ആണോ? അതിന്റെയെല്ലാം ഉത്തരം, നിങ്ങളെ സൗഹൃദത്തിലേക്ക് നയിക്കുന്നു. ആരെയും വേർതിരിക്കാനും, മാറ്റി നിറുത്താനും നിങ്ങൾക്ക് കഴിയുകയില്ല. നമുക്ക് എല്ലാവർക്കും കൈകൾ കോർത്തു പിടിച്ച്, വംശീയതയ്ക്കെതിരെയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കാം.

നമ്മളെല്ലാം ഒരു രാജ്യമാണ്, നമ്മൾ ഇവിടെ കൈകൾ കോർക്കുന്നത്, വംശീയതയ്ക്കെതിരേയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കലാണ്. അത് ഹൃദയം കൊണ്ടും, പ്രവർത്തി കൊണ്ടും നടപ്പിലാക്കേണ്ട ഉത്തരവാദിത്വം, നമുക്കോരോരുത്തർക്കും ഉണ്ട്.

അഴിമതിയെ പറ്റി :

അഴിമതി നമുക്ക് ന്യായീകരിക്കാനാവുമോ? എല്ലാവരും അഴിമതിക്കാരായതുകൊണ്ട്, ഞാനും അഴിമതിക്കാരനാകണമോ?

എന്റെ നാട്ടിൽ 20 വയസ്സുള്ള ഒരു യുവാവ് രാഷ്ട്രീയത്തിലിറങ്ങി. അവൻ പഠിച്ചു. രാഷ്ട്രീയത്തിൽ തന്നെ ജോലിയും നേടി. ഒരിക്കൽ, അവന് വാണിജ്യകാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നു. മൂന്നു സ്ഥാപനങ്ങൾ വില അറിയിച്ചു. അവൻ അതെല്ലാം പഠിച്ചിട്ട്, വില കുറവും ലാഭകരവുമായ കച്ചവടമുറപ്പിച്ചു.

മേലധികാരി അവനോടു ചോദിച്ചു: 'നീ എന്തിനാണ് അത് തിരഞ്ഞെടുത്തത്?' അവൻ പറഞ്ഞു: 'നമ്മുടെ രാജ്യത്തിന്റെ സാമ്പത്തീകത്തിന് നല്ലത് എന്നതിനാൽ.' മേലധികാരി മറുപടി പറഞ്ഞു. 'നമ്മുടെ കീശയിൽ പണം നിറക്കാൻ പറ്റിയത് നീ തിരഞ്ഞെടുക്കണം' യുവാവ് പറഞ്ഞു: 'പക്ഷേ, ഞാൻ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് രാഷ്ട്രീയത്തിൽ വന്നത്!' മേലധികാരിയുടെ മറുപടി ഇതായിരുന്നു: 'ഞാൻ രാഷ്ട്രീയത്തിൽ നിൽക്കുന്നത് പണം സമ്പാദിക്കാനാണ്. '

ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ തരം ആളുകളുണ്ട്. വത്തിക്കാനിൽ പോലുമുണ്ട്. അഴിമതി, പഞ്ചസാര പോലെയാണ്. മധുരിക്കും. പക്ഷേ, അത് നിങ്ങളെ ഉള്ളിൽ നിന്നും നശിപ്പിക്കും. പഞ്ചസാര കൂടി നിങ്ങൾ രോഗിയാകും.രാജ്യം രോഗിയാകും.ഓരോ തവണയും, അഴിമതിയുടെ പണം നിങ്ങളുടെ കീശയിൽ വീഴുമ്പോൾ, അത് ഹൃദയത്തെ നശിപ്പിക്കുന്നു ; വ്യക്തിത്വ നശിപ്പിക്കുന്നു; പഞ്ചസാരയ്ക്കു വേണ്ടിയുള്ള ആഗ്രഹം വളരാൻ അനുവദിക്കരുത് . അഴിമതി എന്ന താൽക്കാലിക മധുരം നിങ്ങളെ നശിപ്പിക്കും.

മറ്റുള്ളവർ അഴിമതിക്കാരാണ് എന്നുള്ളത് ഒരു ന്യായീകരണമല്ല.

അഴിമതി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനെതിരായി നിങ്ങൾ നിലയുറപ്പിക്കുക. അടുത്തു നിൽക്കുന്നവർക്ക് അത് പ്രചോദനമായിരിക്കും.

അഴിമതി നമ്മുടെ സന്തോഷവും മന:സമാധാനവും ഇല്ലാതാക്കുന്നു.

ഒരു യഥാർത്ഥ സംഭവം ഞാൻ പറയാം. ഇത് എന്റെ നാട്ടിൽ നടന്നതു തന്നെയാണ്. എന്റെ പട്ടണത്തിൽ അഴിമതിക്കാരനായ ഒരാൾ മരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ ചോദിച്ചു: 'ശവസംസ്കാരം എങ്ങനെയുണ്ടായിരുന്നു?' അതിന്, ഒരു സ്ത്രീ തമാശയായി പറഞ്ഞു: 'ശവപ്പെട്ടിയുടെ മൂടി ശരിക്ക് അടയ്ക്കാൻ പറ്റിയില്ല. അയാൾ കൊള്ളയടിച്ച പണം മുഴുവൻ അകത്തിട്ട്, അവർ പെട്ടിയടക്കാൻ നോക്കി. ശരിക്ക് അടഞ്ഞില്ല!'

അഴിമതിയിലൂടെ കൊള്ളയടിക്കുന്നതെല്ലാം, നിങ്ങൾക്ക് ഇവിടെ ഇട്ടു കൊണ്ട് പോകണ്ടി വരും. നിങ്ങൾ വൃണപ്പെടുത്തിയ ഹൃദയങ്ങളുടെ ശാപം, നിങ്ങൾക്ക് തീർച്ചയായും കൊണ്ടു പോകാം!

യുവാക്കളെ, അഴിമതി ജീവിതത്തിലേക്കുള്ള വഴിയല്ല, അത് നിത്യ നാശത്തിലേക്ക് നയിക്കുന്നു.

മറ്റൊരു ചോദ്യം ആശയ വിനിമയത്തെ സംബന്ധിച്ചതാണ്. യേശുവിന്റെ സന്ദേശം, എങ്ങനെ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയും?

ആശയ വിനിമയത്തിന്റെ ആദ്യ ചുവടുകൾ, നമ്മുടെ സംസാരവും, പുഞ്ചിരിയും, ചലനങ്ങളുമാണ്. ചലനത്തിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ അടുത്ത് നിൽക്കുക എന്നതാണ്. സൗഹൃദമായിരിക്കുക എന്നതാണ്.

നിങ്ങൾ ഒരു പുഞ്ചിരിയോടെ സംസാരിച്ചാൽ, വംശീയതയുടെ അതിരുകൾ ഇല്ലാതാകും. പാവപ്പെട്ടവരുടെ അടുത്തെത്തുക; ആലംബഹീനരായവർക്ക് തുണയാകുക ; തിരസ്ക്കരിക്കപ്പെട്ടവർക്ക് സുഹൃത്താകുക; ഇതെല്ലാം, TV ചാനലുകളിലെ സുവിശേഷ പ്രഘോഷണങ്ങളേക്കാൾ, ഫലപ്രദമാണെന്ന് നിങ്ങളറിയുക.

കർത്താവിനോട് ശക്തി നൽകാൻ പ്രാർത്ഥിക്കുക. നിങ്ങളുടെ വാക്കുകളിലും, പുഞ്ചിരിയിലും, സാമീപ്യത്തിലും, മറ്റുള്ളവർ യേശുവിനെ ദർശിക്കും.

മാന്വലിന്റെ ചോദ്യത്തിനുള്ള മറുപടി: മാന്വലിന്റെ ആദ്യത്തെ ചോദ്യം നമ്മെ അലോസരപ്പെടുത്തുന്നതാണ്.

യുവാക്കൾ ഭീകര സംഘടനകളിൽ ചേരുന്നത്, എങ്ങനെ തടയാൻ കഴിയും? ചേർന്നവരെ എങ്ങനെ തിരിച്ചു കൊണ്ടുവരും?

അവർ എന്തുകൊണ്ട് ആ വഴിയിലേക്ക് പോയി എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. കുടുംബത്തെ വിട്ട്, സുഹൃത്തുക്കളെ വിട്ട്, ഗോത്രവും രാജ്യവും വിട്ട്, അവർ പോയതെന്തുകൊണ്ട്?

ഒരു യുവാവ് അല്ലെങ്കിൽ യുവതി, പഠിക്കാൻ മാർഗ്ഗങ്ങളില്ലാതെ, ജോലിയില്ലാതെ നടക്കുമ്പോൾ, അവന്/അവൾക്ക് എന്തു ചെയ്യാൻ കഴിയും? അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത്, ദുഷ്കർമ്മങ്ങളുടെ ഒരു ജീവിതമാണ്, മയക്കുമരുന്നിന്റെ, ആത്മഹത്യയുടെ ഒരു ഭാവിയാണ്.

ഒരിക്കൽ ദുഷ്ക്കർമ്മത്തിൽ വീണാൽ, പിന്നെ സ്വയം തിരിച്ചു കയറുന്നത് എളുപ്പമല്ല. ഈ അപകടത്തിൽ വീഴാതെ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ, വിദ്യാഭ്യാസവും ജോലിയുമാണ്. തൊഴിൽരഹിതരായ യുവജനങ്ങൾ, എളുപ്പത്തിൽ ഭീകരവാദികളുടെ വലയിൽ കുടുങ്ങുന്നു.

തൊഴിലില്ലായ്മ ഒരു സാമൂഹ്യ വിപത്താണ്. അതിന്റെ പ്രതിവിധി, ഒരു രാജ്യത്തിനുള്ളിൽ ഒതുങ്ങുന്നതല്ല. പണം മാത്രം കേന്ദ്രമാക്കിയുള്ള, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതി തുടരുന്ന ഈ ലോകത്തിൽ, വലിയ മാറ്റങ്ങൾ വരേണ്ടത് ആ നിലയിൽ തന്നെയാണ്.

വ്യക്തികളുടെ ജീവിത സുരക്ഷയ്ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാൻ കഴിയും?

പ്രാർത്ഥിക്കുക.ഹൃദയം നിർമ്മലമായി സൂക്ഷിക്കുക. തീവ്രവാദികളുടെ ഏത് ആകർഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടൽ എന്ന് മനസ്സിലാക്കുക. തീവ്രവാദത്തിന്റെ ആകർഷണത്തിന് വിധേയരാകുമെന്ന് സംശയിക്കുന്നവരെ സുഹൃത്തുക്കളാക്കുക. .അവരോട് പുഞ്ചിരിക്കുക. പന്തുകളിക്കാൻ വിളിക്കുക. അവരെ നിങ്ങളോടൊപ്പം നിറുത്തുവാൻ പരിശ്രമിക്കുക.

മാന്വലിന്റെ മറ്റൊരു ചോദ്യം, ഒരു തത്വചിന്തകന്റെ നാവിൽ നിന്നും വരുന്നതാണ്!

ജീവിതത്തിലെ സഹനങ്ങളുടെയും, ദുരന്തങ്ങളുടെയും അർത്ഥമെന്ത്? ദൈവത്തിന്റെ സമാധാനം എങ്ങനെ കണ്ടെത്തും?

ലോകം മുഴുവൻ നൂറ്റാണ്ടുകളായി ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ജീവിതത്തിലെ ദുരന്തങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ, രണ്ടു ചോദ്യങ്ങൾക്കും ചൂണ്ടിക്കാണിക്കാനുള്ളത്, ഒരു വഴിയാണ്. ദൈവപുത്രന്റെ വഴി - മറ്റുള്ളവരുടെ രക്ഷയ്ക്കായി, പീഠനവും മരണവും ഏറ്റുവാങ്ങിയ ദൈവപുത്രന്റെ വഴി!

കാര്യങ്ങൾ മനസ്സിലാകാതെ വരുമ്പോൾ, നിരാശരാകുമ്പോൾ, കുരിശിലേക്ക് നോക്കുക. ദൈവത്തിന്റെ പരാജയമാണോ കുരിശ്? അല്ല! മനുഷ്യവംശത്തിന് രക്ഷയേകി, ഉയർത്തെഴുന്നേറ്റ ദൈവപുത്രന്റെ കഥയാണ് കുരിശ് പറയുന്നത്.

സഹനത്തിനു ശേഷമുള്ള ഉയർത്തെഴുന്നേൽപ്പീൽ, നിങ്ങൾ ഓരോരുത്തരും വിശ്വാസം അർപ്പിക്കുക.

ഇനി വ്യക്തിപരമായ ചില കാര്യങ്ങൾ പറയാം.

എന്റെ പോക്കറ്റിൽ ഞാൻ എപ്പോഴുംരണ്ടു കാര്യങ്ങൾ കൊണ്ടു നടക്കുന്നു. ജപമാലയും, കുരിശിന്റെ വഴിയും. ഇവ എന്റെ ആത്മീയശക്തിയാണ്. ഇവയുടെ സാമീപ്യം എനിക്ക് ഏതവസരത്തിലും പ്രത്യാശ നൽകുന്നു.

നമ്മുടെ തത്വചിന്തകനായ സുഹൃത്ത് മാന്വലിന്റെ അവസാനത്തെ ചോദ്യം:

സ്വന്തം വീട്ടിൽ സ്നേഹം ലഭിക്കാത്ത യുവാക്കളോട് ,എന്തു പറയാനുണ്ട്?

തിരസ്ക്കരിക്കപ്പെട്ട കുട്ടികൾ എല്ലായിടത്തുമുണ്ട്. സ്വന്തം കുടുംബത്തിൽ സ്നേഹം ലഭിക്കാത്തവർ. അതിൽ യുവാക്കളും കുട്ടികളുമുണ്ട്; പ്രായമായവരുണ്ട്. ആരും സ്നേഹിക്കാനില്ലാത്തവർ. അതിന് ഒരു പ്രതിവിധിയേയുള്ളു. നിരാശരാകാതിരിക്കുക.നമുക്കു കിട്ടാത്ത സ്നേഹം, നമ്മൾ കൊടുക്കുക. ഒറ്റപ്പെട്ടവരുമായി സൗഹൃദം പങ്കിടുക. സ്നേഹം പങ്കിടുക.

ഈ കൂടിക്കാഴ്ച്ച ഇപ്പോൾ അവസാനിക്കുകയാണ്. എന്റെ വാക്കുകൾ കേൾക്കാനായി ഇവിടെയെത്തിയ എല്ലാവരോടും, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും, ഞാൻ നന്ദി പറയുന്നു. ഇനി നമുക്ക് എഴുന്നേറ്റു നിന്ന്, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. നന്ദി!

Pope Francis, November 27, 2015 (Source:http://www.ewtnnews.com)


Related Articles »