India - 2024

ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ സീറോ മലബാര്‍ സഭയുടെ പുതിയ മാര്‍ഗരേഖ

സ്വന്തം ലേഖകന്‍ 30-03-2019 - Saturday

കൊച്ചി: ദൈവവിളിയെക്കുറിച്ചുള്ള സഭാദര്‍ശനങ്ങള്‍, ദൗത്യം, വൈദിക, സമര്‍പ്പിത ജീവിതങ്ങളിലേക്കുള്ള പ്രവേശനത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍, ഇടവക വികാരി, ഇടവകയിലെ സന്യസ്തര്‍, വൊക്കേഷന്‍ ഡയറക്ടര്‍മാര്‍/പ്രമോട്ടര്‍മാര്‍, മെത്രാന്മാര്‍ എന്നിവരുടെ ചുമതലകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ മലബാര്‍ സഭ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷനാണു രൂപതകള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമായി വിദഗ്ധരുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും വെളിച്ചത്തില്‍ പുതിയ മാര്‍ഗരേഖ തയാറാക്കിയത്.

സഭയുടെ പൊതുവായ ആവശ്യമെന്ന നിലയില്‍ ദൈവവിളി സംബന്ധമായ പ്രവര്‍ത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നു മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. സഭ മുഴുവന്റെയും ശുശ്രൂഷകള്‍ കണക്കിലെടുത്താവണം ദൈവവിളികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. രൂപതയുടെയോ സന്ന്യാസ സമൂഹത്തിന്റെയോ ഭാഗമായി വൈദിക, സന്യസ്ത, സമര്‍പ്പിത പരിശീലനം നടത്താനുള്ള പരിശീലനാര്‍ഥികളുടെ താത്പര്യവും സ്വാതന്ത്ര്യവും മാനിക്കപ്പെടണം. ഏതെങ്കിലും രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാനാഗ്രഹിക്കുന്നവരെ മറ്റു രൂപതയിലേക്കോ സന്ന്യാസസമൂഹത്തിലേക്കോ ചേരുന്നതിനു നിര്‍ബന്ധിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്.

രൂപത, സന്യസ്ത സമൂഹ തലങ്ങളില്‍ വൊക്കേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കേണ്ടതിലേക്കും മാര്‍ഗരേഖ വെളിച്ചം വീശുന്നുണ്ട്. സഭയിലെ വിശ്വാസി സമൂഹത്തിനു മുഴുവന്‍ ദൈവവിളി പ്രോത്സാഹനത്തില്‍ കൂട്ടുത്തരവാദിത്തത്തോടെ പങ്കു വഹിക്കാനുണ്ടെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു. രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണു വൊക്കേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കേണ്ടതെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.


Related Articles »