India - 2024

കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരെ തടവറയിൽ നിന്നും മോചിപ്പിക്കാനുള്ള ഉദ്യമത്തിൽ പങ്കുചേരാം

സ്വന്തം ലേഖകന്‍ 05-04-2016 - Tuesday

"നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്തായി 5:10).

2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ നിഗൂഢമായ കൊലപാതകത്തെ തുടര്‍ന്ന് ഒഡീഷയിലെ ഒറ്റപ്പെട്ട ജില്ലയായ കന്ധമാലിലെ ഏഴോളം നിഷ്കളങ്കരായ ക്രൈസ്തവര്‍ യാതൊരു കുറ്റവും ചെയ്യാതെ ജെയിലില്‍ കഴിയുകയാണ്. ഇവരില്‍ 6 പേര്‍ നിരക്ഷരരാണ്. സ്വാമിയുടെ കൊലപാതകം ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണന്നുള്ള വ്യാജമായ ആരോപണത്തെ തുടര്‍ന്ന് 2013 ലാണ് ഇവരെ കുറ്റക്കാരായി കണക്കാക്കി പിടികൂടിയത്.

ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മാത്രമല്ല ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം നിരക്ഷരരായ അവിടത്തെ ഹിന്ദുജനത, സ്വാമി ലക്ഷമണാനന്ദയുടെ മൃതദേഹവും വഹിച്ചുകൊണ്ട് രണ്ടു ദിവസത്തോളം കന്ധമാൽ ജില്ലയുടെ ഊടുവഴികളിലൂടെ ജാഥകള്‍ നടത്തുകയും ചില ബാഹ്യശക്തികളുടെ പ്രേരണക്ക് വഴങ്ങി ക്രിസ്ത്യാനികളോട് പകരം വീട്ടുവാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു.

വിചാരണകോടതി ഈ കേസില്‍ ഏഴ് പേരെ കുറ്റക്കാരായി കണ്ടെത്തുകയും ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തു. ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണ് സ്വാമിയുടെ കൊലപാതകത്തിന് കാരണം, എന്ന വ്യാജമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. ഈ കണ്ടെത്തലിനെ സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. 2015 ജൂണില്‍ കാണ്ഡമാല്‍ ജുഡീഷ്യല്‍ അന്വോഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുമുണ്ട്.

എന്നിരുന്നാലും നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈ കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്. ആയതിനാല്‍, ചീഫ്‌ ജസ്റ്റിസ്‌ ഓഫ് ഇന്ത്യയുടേയും, ഭരണഘടനാപരമായ അധികാരമുള്ള മറ്റ് അധികാരികളുടേയും മുമ്പാകെ, നിയമത്തിന്റെ പേരിലുള്ള ഈ പരിഹാസം നിറുത്തുവാനും നിരപരാധികളായ ആ ഏഴു പേരെയും വിട്ടയക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഓപ്പണ്‍ ഫോറമായ change.org എന്ന വെബ്സൈറ്റില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്ന ഈ Form-ൽ നാം നമ്മുടെ പേരു വിവരങ്ങൽ നൽകി Submit ചെയ്യുമ്പോൽ അത് നിരപരാധികളായ ഏഴു സഹോദരങ്ങളുടെ കണ്ണീരോപ്പുക മാത്രമല്ല അവരുമായി ബന്ധപ്പെട്ട നിരവധി കുടുംബങ്ങളുടെ വേദനകൾക്ക്‌ പരിഹാരം കാണുക കൂടിയായിരിക്കും ചെയ്യുക.

കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സമർപ്പിക്കുവാൻ സാധിക്കും. നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം.

പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക