News - 2025
യുദ്ധത്തില്‍ തകര്‍ന്ന സിറിയന്‍ കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് ശേഷം നാളെ തുറക്കും
പ്രവാചക ശബ്ദം 19-07-2020 - Sunday
ആലപ്പോ: സിറിയന്‍ യുദ്ധത്തിനിടയില്‍ ബോംബാക്രമണങ്ങളില്‍ കനത്ത കേടുപാടുകള്‍ സംഭവിച്ച ആലപ്പോയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ഏലിയാ മാരോണൈറ്റ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിനിടെ നേരിടേണ്ടിവന്ന പ്രതിസന്ധികളെ മറികടന്നുകൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നാളെ തുറക്കും. അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സിഎന്‍) ന്റെ സഹായത്തോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എണ്ണത്തില്‍ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ദേവാലയത്തിന്റെ പുനരുദ്ധാരണവും പുനര്‍സമര്‍പ്പണവുമെന്ന് മാരോണൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് തോബ്ജി ‘എ.സിഎന്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നമ്മുടെ ദുഃഖങ്ങളിലും വേദനകളിലും പങ്കുകൊണ്ടുകൊണ്ട് ദൈവപുത്രന്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശം പകരുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് എത്രബുദ്ധിമുട്ടുണ്ടായാലും തങ്ങളുടെ അധരങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നത് തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് തോബ്ജി പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പുനര്‍സമര്‍പ്പണ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച എ.സി.എന്‍ ഇന്റര്‍നാഷണല്‍ എക്സിക്യുട്ടീവ് പ്രസിഡന്റ് തോമസ് ഹെയിനെ-ഗെല്‍ടെം സിറിയന്‍ നിവാസികള്‍ക്ക് വീഡിയോ സന്ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പോയിലെ അല്‍ ജെദേയ്ദ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സാന്റ് ഏലിയാ കത്തീഡ്രലിന് വളരെ നീണ്ട ചരിത്രമാണുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറിയ ദേവാലയം മാറ്റി 1873-ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 2012-16 കാലയളവിലെ സിറിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ ചുരുങ്ങിയത് മൂന്നു പ്രാവശ്യത്തോളം മിസൈല്‍ ആക്രമണങ്ങളില്‍ സാന്റ് ഏലിയാ കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചിരിന്നു. 2013ല്‍ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്ലാമിക വിമത പോരാളികള്‍ ക്രിസ്തീയമായ അടയാളങ്ങളെ തുടച്ച് നീക്കുവാന്‍ നടത്തിയ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. അതേസമയം യുദ്ധത്തിനു മുന്‍പ് 15 ലക്ഷത്തോളമുണ്ടായിരുന്ന സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ഇപ്പോള്‍ വെറും മൂന്നിലൊന്നായി മാത്രം ചുരുങ്ങിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക