News

ട്രംപിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനി

പ്രവാചക ശബ്ദം 28-08-2020 - Friday

വാഷിംഗ്ടണ്‍ ഡി‌.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനിയുടെ പ്രസംഗം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷന്റെ മൂന്നാം ദിനത്തിലാണ് ലിറ്റിൽ വർക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റര്‍ ഡയ്ഡ്രി ബർണി മനുഷ്യ ജീവന്റെ മൂല്യത്തെ ബഹുമാനിക്കുന്ന ഭരണകൂടത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ച് സന്ദേശം നല്‍കിയത്. ആർമി ഉദ്യോഗസ്ഥയായും, സർജനായും, മിഷ്ണറിയായും പ്രവർത്തിച്ചിട്ടുള്ള സിസ്റ്റര്‍ ഡയ്ഡ്രി ബർണി, അമേരിക്ക കണ്ട എക്കാലത്തെയും മികച്ച പ്രോലൈഫ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്നും അഭിപ്രായപ്പെട്ടു.

മനുഷ്യ ജീവന്റെ മൂല്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒരു ഉപകരണമാക്കി തീർക്കണമെന്ന് താൻ ചാപ്പലിലിരുന്ന് അടുത്തിടെ പ്രാർത്ഥിച്ചിരുന്നുവെന്നും, അതിപ്പോൾ സഫലമായെന്നും സിസ്റ്റർ പറഞ്ഞു. ജപമാല എന്ന ആയുധം കൈയ്യിലെടുത്ത്, രാജ്യത്തെ വിശ്വാസികളും, പ്രോലൈഫ് സമൂഹവും ട്രംപിന് പിന്തുണയുമായുണ്ട്. ലോകത്തിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗം അമേരിക്കയിലെ ഗർഭസ്ഥ ശിശുക്കളാണെന്നും രാജ്യം ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും ജീവൻ വിരുദ്ധ സ്ഥാനാർഥികളാണ് ജോ ബൈഡനും കമല ഹാരിസുമെന്നും സിസ്റ്റര്‍ ബർണി കൂട്ടിച്ചേർത്തു.

2012 വീട്ടുതടങ്കലിൽ നിന്ന് മോചനം പ്രാപിച്ച് അമേരിക്കയിലെത്തിയ ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനായ ചെങ് ഗുവാങ്ചെങും മൂന്നാം ദിനം സന്ദേശം നല്‍കി. ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മതമില്ലാതെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ പോലും ജയിലറയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പറഞ്ഞു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ വിസിറ്റിംഗ് ഫെലോയായാണ് ചെങ് ഗുവാങ്ചെങ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസും ഇന്നലെ പ്രസംഗിച്ചു. ഡൊണാൾഡ് ട്രംപ് മനുഷ്യ ജീവന്റെ മൂല്യം കാത്തുസംരക്ഷിക്കാൻ വേണ്ടി നിലകൊണ്ടെന്നും, എതിർ സ്ഥാനാർഥി ബൈഡൻ ഗർഭസ്ഥ ശിശു ജനിച്ചുവീഴുന്ന സമയം വരെ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന ആളാണെന്നും പെന്‍സ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »