India - 2024

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥിര നിക്ഷേപമായി ക്രൈസ്തവ സമുദായത്തെ കാണേണ്ട: മുന്നറിയിപ്പുമായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

പ്രവാചക ശബ്ദം 10-11-2020 - Tuesday

കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വര്‍ഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയാറല്ല. ഇന്നലെകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം.

പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്പുതന്നെ അപകടത്തിലാകും. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. തീവ്രവാദവും അഴിമതിയും ധൂര്‍ത്തും എക്കാലവും എതിര്‍ക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകണം.

സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ നി‍ന്ന് ക്രൈസ്തവരായ ജനപ്രതിനിധികള്‍ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. അധികാരത്തിലേറാനുള്ള ഏണിപ്പടികള്‍ മാത്രമായി സമുദായത്തെ കാണുകയും അതുകഴിഞ്ഞാല്‍ അവജ്ഞയും അവഗണനയും നിരന്തരം ആവര്‍ത്തിക്കുകയുമാണ്.ഇതിന് അവസാനമുണ്ടാകണം. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകളെക്കുറിച്ച് വിലയിരുത്താനും പങ്കുവയ്ക്കാനും വിവിധ തലങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »