News - 2024

'ക്രൈസ്തവര്‍ക്ക് മരണം': ഓസ്ട്രിയയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്ത്; ദേവാലയങ്ങള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

പ്രവാചക ശബ്ദം 29-11-2020 - Sunday

വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ 'ക്രൈസ്തവര്‍ക്ക് മരണം' എന്നു ഭീഷണിപ്പെടുത്തിയും ഭീകരവാദ കൊലപാതകങ്ങള്‍ മഹത്വവത്കരിച്ചും വിയന്ന നഗരമധ്യത്തിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടു. ഇതേ തുടര്‍ന്നു രാജ്യ തലസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന കെട്ടിടവും ലോകവും തങ്ങളുടേതായിത്തീരുമെന്ന അവകാശവാദവും നവംബര്‍ രണ്ടാം തീയതി വിയന്നയില്‍ കൂട്ടക്കൊലപാതകം നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെയെന്നും ചുവരെഴുത്തിലുണ്ട്.

ചുവരെഴുത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഐഎസ് അനുഭാവികളാണോ അതോ മുസ്ലിംകളെ അപമാനിക്കാന്‍ ആരെങ്കിലുമാണോ ഇതിനു പിന്നിലുള്ളതെന്നു പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം ചുവരെഴുത്തില്‍ അക്ഷരപ്പിശകുള്ളതിനാല്‍ തദ്ദേശ ഭാഷയായ ജര്‍മന്‍ പഠിച്ചു തുടങ്ങിയ അഭയാര്‍ത്ഥിയായിരിക്കണം എഴുതിയതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിചേര്‍ന്നിട്ടുണ്ട്. നവംബര്‍ രണ്ടിലെ കൂട്ടക്കൊലപാതകത്തിനുശേഷം, വിയന്നയിലെ റൂപ്പെര്‍ട്ട് പള്ളിയില്‍ നരഹത്യ നടത്താനും തീവ്രവാദി പദ്ധതിയിട്ടിരിന്നതായി പോലീസ് കണ്ടെത്തിയിരിന്നു. ദേവാലയത്തില്‍ പ്രാര്‍ത്ഥനയിലായിരിന്ന യുവജനപ്രസ്ഥാനത്തിലെ 17 പേരെയും വകവരുത്താനായിരിന്നു പദ്ധതി.

യൂറോപ്പിന്റെ ക്രിസ്ത്യന്‍ ചാന്‍സലര്‍ എന്ന വിളിപ്പേരുള്ള ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. രാജ്യത്തു വേരുറപ്പിക്കുന്ന ഇസ്ളാമിക ഭീകരതയെ തുടച്ചുനീക്കുവാന്‍ ശക്തമായ ഇടപെടലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ രണ്ടിന് നടന്ന ക്രൂര നരഹത്യയ്ക്കു പിന്നാലേ കൊലപാതകം നടത്തിയ വ്യക്തി നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന വിയന്നയിലെ 2 മുസ്ലീം പള്ളികള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഇതൊക്കെയാണ് തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »