Faith And Reason - 2024

അംഗോളയിലെ മെത്രാന്മാർ രാജ്യത്തെ യൗസേപ്പിതാവിന് സമർപ്പിച്ചു

പ്രവാചക ശബ്ദം 15-12-2020 - Tuesday

ലുവാൻഡ: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ കത്തോലിക്കാ മെത്രാന്മാർ രാജ്യത്തെ യൗസേപ്പിതാവിന് സമർപ്പിച്ചു. കഴിഞ്ഞ ആഴ്ച ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചതിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് മെത്രാന്മാർ ഇത്തരത്തിൽ സുപ്രധാനമായ സമർപ്പണം നടത്തിയത്. ആഗോള സഭയുടെ മധ്യസ്ഥനായി, യേശുവിൻറെ വളർത്തു പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിഅൻപതാം വാർഷികം പ്രമാണിച്ചാണ് യൗസേപ്പിതാവിന്റെ വർഷം പാപ്പ പ്രഖ്യാപിച്ചത്.

രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാൻ യൗസേപ്പിതാവ് സഹായിക്കുമെന്ന പ്രതീക്ഷ അംഗോളയിലെ മെത്രാന്മാർ പങ്കുവെച്ചന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. പല കുടുംബങ്ങൾക്കും കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മെത്രാന്മാർ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന നിർദ്ദേശവും അവർ മുന്നോട്ടുവെച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാൻ വേണ്ടി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മെത്രാൻ സംഘം വിശ്വാസികളോട് ആവശ്യപ്പെട്ടു.

സർക്കാരിന്റെ അഴിമതിക്കെതിരെയും, തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കാനുള്ള തീരുമാനത്തിനെതിരെയും കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനനഗരിയായ ലുവാണ്ടയിൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജീവിത ചെലവിൽ ഉണ്ടായ വർദ്ധനയ്ക്കെതിരെയും, തൊഴിലില്ലായ്മ, പോലീസ് അതിക്രമം തുടങ്ങിയവയ്ക്ക് എതിരെയും അവർ ശബ്ദമുയർത്തി. 2002ൽ അവസാനിച്ച 27 വർഷങ്ങളോളം നീണ്ട ആഭ്യന്തര സംഘർഷം സമ്മാനിച്ച കെടുതിയിൽ നിന്ന് അംഗോള ഇതുവരെ കരകയറിയിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക