Title News

ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യയും വൈകാരിക പ്രതികരണങ്ങള്‍ക്കു അപ്പുറമുള്ള നിത്യമായ യാഥാര്‍ഥ്യവും

പ്രവാചകശബ്ദം 03-03-2025 - Monday

കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ കണ്ടെത്തുകയും രാജ്യത്തിൻറെ നിയമമനുസരിച്ച് ശിക്ഷിക്കുകയും ചെയ്യണം. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് ഒരു മുൻകരുതൽ കൂടിയായിരിക്കും.

എന്നാൽ ഈ സംഭവത്തിലെ വൈകാരികതയെ ചൂഷണം ചെയ്‌തുകൊണ്ട്‌ കത്തോലിക്കാ സഭയെ പ്രതിക്കൂട്ടില്‍ നിറുത്തുവാൻ ശ്രമിക്കുകയും ക്രൈസ്‌തവ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുകയും ചെയ്യുമ്പോൾ നാം തിരിച്ചറിയേണ്ട ചില യാഥാർഥ്യങ്ങളുണ്ട്.

1. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ഈ ആത്മഹത്യയുടെ പിന്നിലെ വ്യക്തികളെന്ന് കരുതുന്നവരെ പരസ്യവിചാരണ ചെയ്യുന്നവയായിരുന്നു. ഇവയിൽ ചില പോസ്റ്റുകളൊക്കെ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ ആത്മഹത്യ ചെയ്യാതെ മറ്റുമാർഗ്ഗമില്ല എന്ന തെറ്റായ സന്ദേശം നല്കുന്നവയായിരുന്നു. എന്നാൽ, ആത്മഹത്യ എന്നത് "കൊല്ലരുത്" എന്ന അഞ്ചാം പ്രമാണത്തിന് എതിരായിട്ടുള്ള തെറ്റാണ് എന്ന കാര്യം നാം തിരിച്ചറിയണം.

"തനിക്ക് ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണ് നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല" (CCC 2280).

അതിനാൽ നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജീവന്റെ മഹത്വം പ്രഘോഷിക്കുന്നവയും ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമായിരിക്കണം. ദാരിദ്ര്യത്തിലൂടെയും പട്ടിണിയുടെയും കടന്നുപോയ നമ്മുടെ പൂർവ്വികർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്‌ത്‌ ജീവിച്ചതുകൊണ്ടാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ.

2. ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില നിരീശ്വരവാദികളും സഭാ വിരോധികളും ചിലരെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നതിൽ വ്യഗ്രതകാണിക്കുകയും അവരെ വളരെ നീചമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്യുന്നത് കാണുവാൻ സാധിച്ചു. ഇത് രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനമായി വേണം കരുതാൻ. കാരണം ഒരു ആത്മഹത്യക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും അവരെ ശിക്ഷിക്കാനും രാജ്യത്ത് നിയമസംവിധാനങ്ങളുണ്ട്. എന്നാൽ ഏതെങ്കിലും WhatsApp ഗ്രൂപ്പുകളിൽ ആരെങ്കിലും പറയുന്ന അഭിപ്രായങ്ങളോ അഭ്യൂഹങ്ങളോ കണക്കിലെടുത്ത് മറ്റുള്ളവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും അവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും തികച്ചും കുറ്റകരമാണ്. അതിനാൽ ഈ വിഷയത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

3. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ ആവശ്യമായ ഒരു മാനസിക ആരോഗ്യം കൈവരിക്കുന്നതിൽ ആധുനിക തലമുറ പരാജയപ്പെടുന്നുവോ എന്ന തോന്നൽ ശക്തമാകുകയാണ്. സാമ്പത്തിക അഭിവൃദ്ധിയും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കൈവരിച്ചിട്ടും ആധുനിക തലമുറ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ പരാജയപ്പെടുന്നത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അതിനാൽ മാറുന്ന സാഹചര്യത്തിൽ നമ്മുടെ ആധുനിക തലമുറ നേരിടുന്ന മാനസിക വെല്ലുവിളികളെ തിരിച്ചറിയുവാനും, വെല്ലുവിളികളെ അതിജീവിക്കുന്ന ഒരു മാനസിക ആരോഗ്യം ബാല്യം മുതലേ കൈവരിക്കുവാനും ഉതകുന്ന തരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മാറേണ്ടിയിരിക്കുന്നു.

4. കുടുംബജീവിതത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകൾ മാറുകയാണ്. എല്ലാം വേഗത്തിൽ നേടുവാനും എല്ലാം കൈവശപ്പെടുത്തുവാനും ഉള്ള മനുഷ്യന്റെ വർദ്ധിച്ചുവരുന്ന ആഗ്രഹവും, ക്ഷമിക്കുവാനും വിട്ടുകൊടുക്കുവാനും കഴിയാതെ എല്ലാറ്റിനെയും മാത്സര്യ ബുദ്ധിയോടെ കാണുന്ന മനോഭാവവും ഇന്ന് ധാരാളം കുടുംബങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതോടൊപ്പം മദ്യവും മയക്കുമരുന്നും പോലുള്ള സാമൂഹ്യ തിന്മകളും കൂടിച്ചേരുമ്പോൾ പലരുടെയും കുടുംബജീവിതം ദുരിതപൂർണ്ണമാകുന്നു. അതിനാൽ തന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് യുവാക്കളെ അതിനായി ഒരുക്കേണ്ടതായിട്ടുണ്ട്.

ജീവിതത്തിൽ 30 വർഷം ചെയ്യുന്ന ഒരു ജോലി സമ്പാദിക്കുവാനായി ഒരു വ്യക്തിക്ക് ഏകദേശം 25 വർഷത്തെ വിദ്യാഭ്യാസം ലഭിക്കുമ്പോൾ, ജീവിതകാലം മുഴുവൻ മറ്റൊരാളോടൊപ്പം ജീവിച്ച് തലമുറകൾക്ക് അടിത്തറപാകേണ്ട കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ കാര്യമായ പരിശീലനം ഒന്നും നമ്മുടെ യുവാക്കൾക്ക് ലഭിക്കുന്നില്ല എന്നതും നാം ഗൗരവമായി കാണേണ്ട വിഷയമാണ്.

5. കഴിഞ്ഞ രണ്ടായിരം വർഷത്തിൽ കത്തോലിക്കാ സഭയെ പോലെ അഗതികൾക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട മറ്റൊരു സംവിധാനങ്ങളും ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലൂടെ അനേകം അഗതികളും പാവപ്പെട്ടവരും ജീവിതത്തിൽ പ്രത്യാശ കണ്ടെത്തുകയും ആത്മഹത്യയുടെ വക്കിൽ നിന്നുപോലും ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്‌തത്‌ അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വസ്‌തുതയാണ്‌. അതിനാൽ തന്ന ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ സഭയിൽ നിന്നും നമ്മെ അകറ്റുന്നതിന് കാരണമായിക്കൂടാ. ജീവിതത്തിൽ ആത്മീയവും ഭൗതികവുമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും, ജീവിതത്തിൽ മുന്നോട്ടുപോകുവാൻ യാതൊരു വഴിയുമില്ലന്നു കരുതുമ്പോഴും നമ്മെ സഹായിക്കുവാനും നമ്മുക്ക് ഊർജ്ജം പകർന്നുകൊണ്ട് മുന്നോട്ടുനയിക്കുവാനും സഭാമാതാവ് എന്നും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യവും നാം വിസ്മരിച്ചുകൂടാ.

ദരിദ്രനാവുകയും ദരിദ്രരോടും പുറന്തള്ളപ്പെട്ടവരോടും എന്നും അടുപ്പം സൂക്ഷിക്കുകയും ചെയ്‌ത ക്രിസ്തുവിന്റെ മൗതിക ശരീരമായിരിക്കുന്നതിനാൽ, കത്തോലിക്കാ സഭ എല്ലാ മാനുഷിക ബലഹീനതകൾക്കിടയിലും സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന അംഗങ്ങളുടെ സമഗ്രവികസനത്തിനു എന്നും ഔൽസുക്യം പ്രകടിപ്പിച്ചുപോരുന്നു.

ഇന്ന് നമ്മുടെ സാമൂഹ്യജീവിതം കൂടുതൽ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും വേദിയാവുകയും അഗതികളും പാവപ്പെട്ടവരും അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ, അവരോട് കരുണകാണിക്കുന്നതിൽ നമ്മുക്ക് മടുപ്പുതോന്നാതിരിക്കാം. "ഒരു കാരുണ്യപ്രവർത്തി ചെയ്യാൻ അവസരം കിട്ടുമ്പോഴൊക്കെ തീ കെടുത്താനാകും വിധം ഒരു ജലധാര തുറന്നു തരുന്നതുപോലെ നാം സന്തോഷിക്കണം" എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകൾ നമ്മുക്ക് ഓർമ്മിക്കാം. അതുപോലെ, നാം ജീവിതത്തിൽ സങ്കടം കൊണ്ട് ഭാരപ്പെടുകയും ദാരിദ്ര്യം കൊണ്ട് തകർക്കപ്പെടുകയും ചെയ്യുമ്പോൾ "ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ ദൈവരാജ്യം നിങ്ങളുടേതാണ് (ലൂക്കാ 6:20)" എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുക്ക് ഒരു സവിശേഷ സ്ഥാനമുണ്ടന്ന് നമ്മുടെ കർത്താവായ ക്രിസ്‌തു നൽകിയ ഉറപ്പും നമ്മുക്ക് ഓർമ്മിക്കാം.

"മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു" (സങ്കീര്‍ത്തനം 23:4)


Related Articles »