Seasonal Reflections - 2024

ജോസഫ് - നോവുകൾക്കിടയിലും പുഞ്ചിരിച്ച അപ്പൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 22-12-2020 - Tuesday

"സത്യം ശിവം സുന്ദരം" എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച "സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം" എന്ന ഗാനം അപ്പനെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ ഗാനമാണ്. ഈ ഗാനത്തിലെ രണ്ടു വരി ഇന്നത്തെ ജോസഫ് ചിന്തയുടെ ഭാഗമാക്കാം. "ഒരുപാടുനോവുകൾക്കിടയിലും പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ."

നോവുകൾക്കിടിയിലും പുഞ്ചിരിച്ചിറകു വിടർത്തിയ പിതാവായിരുന്നു ജോസഫ്. രക്ഷകരചരിത്രത്തിൻ്റെ ഭാഗമായതോടെ നോവുകൾ അവൻ സ്വയം വഹിച്ചു. ഉണ്ണിയേശുവിൻ്റെയും മറിയത്തിൻ്റെയും മുഖങ്ങളിൽ നിന്നു പുഞ്ചിരി മറയാതിരിക്കാൻ ത്യാഗങ്ങൾക്കിടയിലും ജോസഫ് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ മറിയവും ഉണ്ണിയേശുവും സുരക്ഷിതത്വവും സ്വസ്ഥതയും അനുഭവിച്ചു.

അട്ടഹാസങ്ങൾ അഹങ്കാരത്തിൻ്റെയും അരക്ഷിതാവസ്ഥയുടേതും പര്യായമാകുമ്പോൾ നിർമ്മലമായ പുഞ്ചരി കരുതലും സൗഖ്യവും സമ്മാനിക്കും. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴും പരിമിതികൾക്കിടയിലും മറ്റുള്ളവർക്കു ബഹുമാനവും ഔന്നത്യവും നൽകുന്ന പുഞ്ചിരി സമ്മാനിക്കുന്നവർ പുതിയ നിയമത്തിലെ ജോസഫിൻ്റെ പിൻമുറക്കാരാണ്.


Related Articles »