News - 2024

"തങ്ങളുടെ വിശ്വാസികളെ വഴിതെറ്റിച്ചു": ഉഗാണ്ടയില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ വചനപ്രഘോഷകന് ദാരുണാന്ത്യം

പ്രവാചകശബ്ദം 21-06-2021 - Monday

കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ചതിന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ വചനപ്രഘോഷകന് ദാരുണാന്ത്യം. ഒഡാപാക്കോ ഗ്രാമമായ എംപിംഗയർ സബ് കൗണ്ടിയിലെ എംപിംഗയർ പെന്തക്കോസ്ത് റിവൈവൽ ചർച്ച് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ സീനിയർ പാസ്റ്ററായിരുന്ന ഫ്രാൻസിസ് ഓബോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജൂൺ 11ന് ഫ്രാൻസിസ് ഓബോയും ഭാര്യ ക്രിസ്റ്റിൻ ഓബോയും ചന്തയില്‍ പോയി മടങ്ങി വരികെയാണ് തീവ്ര നിലപാടുകാരില്‍ നിന്നു ആക്രമണമുണ്ടായത്. ഇവരെ തടഞ്ഞു നിര്‍ത്തിയ സംഘം ഭര്‍ത്താവ് മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും അല്ലാഹുവിന്റെ വചനങ്ങളെ ദുഷിച്ചുവെന്നും ഇന്ന് അല്ലാഹു നിങ്ങളെ വിധിച്ചിരിക്കുന്നുവെന്നും പറഞ്ഞതായി ക്രിസ്റ്റിൻ വെളിപ്പെടുത്തി. തുടര്‍ന്നാണ് ദാരുണ കൊലപാതകം അരങ്ങേറിയത്.

അതേസമയം രക്തം പുരണ്ട രീതിയില്‍ കൊലപാതകത്തിന് ഉത്തരവാദിയായ ഇമാം ഉഥ്മാൻ ഒലിംഗയെ പോലീസ് കണ്ടെത്തിയതായി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഫാരി കറ്റോ എന്ന മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ അവിശ്വാസികളെയും കൊല്ലാനുള്ള അല്ലാഹുവിന്റെ വചനപ്രകാരമാണ് പാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ കുടുംബത്തോട് പറഞ്ഞു.

തന്റെ ഭർത്താവ് പ്രാദേശികമായും പരിസര പ്രദേശങ്ങളിലും മുസ്ലീങ്ങളുമായി സുവിശേഷം പ്രഘോഷിച്ചിരിന്നുവെന്നും അവരില്‍ പലരും യേശുക്രിസ്തുവിലുള്ള സത്യവിശ്വാസം കണ്ടെത്തിയെന്നും ക്രിസ്റ്റിന്‍ വെളിപ്പെടുത്തി. ഇതായിരിക്കാം, തീവ്ര നിലപാടുകാരെ ചൊടിപ്പിക്കാനുള്ള കാരണമായി നിരീക്ഷിക്കുന്നത്. നേരത്തെ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പാസ്റ്റര്‍ക്ക് വധഭീഷണി ലഭിച്ചിരിന്നു. പതിമൂന്നു മക്കളുടെ പിതാവ് കൂടിയാണ് കൊല്ലപ്പെട്ട പാസ്റ്റര്‍.


Related Articles »