News - 2024

മുസ്ലിങ്ങള്‍ ഇത്രയ്ക്ക് ഭയക്കുന്നുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ?: അഫ്ഗാനിലെ ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്കയുമായി സന്നദ്ധ സംഘടന

പ്രവാചകശബ്ദം 17-08-2021 - Tuesday

കാബൂള്‍: ഇസ്ലാമിക തീവ്രവാദികളായ താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഉണ്ടായിരുന്ന വളരെക്കുറച്ച് വൈദികരും, സന്യസ്തരും രാജ്യം വിടുകയല്ലാതെ വേറൊരു മാർഗ്ഗവും മുമ്പിൽ കാണുന്നില്ലെന്നും അസ്ഥിരമായ സാഹചര്യത്തിൽ തങ്ങളുടെ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചന നടക്കുകയാണെന്നും ഞായറാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ സംഘടന വ്യക്തമാക്കി. 1990 മുതല്‍ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്ക് പോലും പിടിച്ചു നില്ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമായേക്കുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.

വളരെ കുറച്ച് ക്രൈസ്തവ വിശ്വാസികൾ മാത്രമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ക്രൈസ്തവ വിശ്വാസം പൊതുസ്ഥലത്ത് വെളിപ്പെടുത്തിയാൽ മരണശിക്ഷ പോലും ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വിവിധ സഭകളില്‍ നിന്നായി 2000-3000 വിശ്വാസികളാണ് രാജ്യത്തുള്ളത്. 2018ൽ 200 കത്തോലിക്കാ വിശ്വാസികളാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏക ദേവാലയം ഇറ്റാലിയൻ എംബസിയോട് ചേർന്നുള്ള ചാപ്പലാണ്. ചെറിയൊരു സമൂഹം ആയിരുന്നെങ്കിലും ക്രൈസ്തവ വിശ്വാസികൾ പാവപ്പെട്ടവരെ സഹായിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് കാരിത്താസ് ഇറ്റാലീന പറഞ്ഞു. പാക്കിസ്ഥാനിലുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ അവസ്ഥ ഇപ്പോൾ തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. നിരവധി സ്കൂളുകളുടെയും, ഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്ക് കാരിത്താസ് ഇറ്റാലീന നേതൃത്വം നൽകിയിരിന്നു.

അമേരിക്കൻ സൈനികർ രാജ്യത്തു നിന്ന് പിൻവാങ്ങാൻ ആരംഭിച്ചതിനെത്തുടർന്നാണ് താലിബാൻ തീവ്രവാദികൾ ആക്രമണം രാജ്യതലസ്ഥാനത്തേയ്ക്ക് തന്നെ വ്യാപിപ്പിച്ചത്. ഒട്ടുമിക്ക പട്ടണങ്ങളും പിടിച്ചടക്കിയ താലിബാൻ തീവ്രവാദികൾ, ഓഗസ്റ്റ് 15നു രാജ്യ തലസ്ഥാനമായ കാബൂളും തങ്ങളുടെ കൈപ്പിടിയിലൊതുക്കി. പ്രസിഡന്റിന്റെ കൊട്ടാരം അടക്കം ഇപ്പോൾ അവരുടെ കയ്യിലാണ്. താലിബാനെ ഭയപ്പെട്ട് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ എയർപോർട്ടിൽ എത്തി നിസ്സഹായരായി നിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ ലോകജനതയുടെ മുന്നില്‍ കണ്ണീരായി മാറിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »