Youth Zone - 2024

ജീവന്റെ സന്ദേശവുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയുടെ നെറുകയിൽ

പ്രവാചകശബ്ദം 24-08-2021 - Tuesday

കിളിമഞ്ചാരോ: കഠിനമായ ശൈത്യത്തേയും, ഹിമപാതം പോലെയുള്ള അപകടങ്ങളേയും വകവെക്കാതെ ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയതും അപകടമേറിയതുമായ കൊടുമുടികളിലൊന്നായ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കൊടുമുടിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ ജീവ സന്ദേശം. “ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക” എന്ന സന്ദേശം സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് അവര്‍ ലോകത്തിന് പകര്‍ന്നു നല്‍കിയത്. ടാന്‍സാനിയായിലെ ടബോരയിലെ മെത്രാപ്പോലീത്തയുടെ ആഹ്വാനപ്രകാരം ജീവനെക്കുറിച്ചുള്ള സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ലൈഫ് റണ്ണേഴ്സിന്റെ’ പ്രോലൈഫ് ദൗത്യങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പര്‍വതാരോഹണം.

കഴിഞ്ഞ മാസം ടാന്‍സാനിയിലെ ഇഫുച്ച മേഖലയിലെ ദൈവകരുണയുടെ ദേവാലയവും, അല്‍ബിനോ അനാഥാലയവും, ആശ്രമവും, മഠവും സന്ദര്‍ശിക്കുന്നതിനിടയില്‍ ഇവര്‍ക്ക് ലഭിച്ച ശക്തമായ സാക്ഷ്യങ്ങളാണ് പ്രോലൈഫ് സന്ദേശവുമായുള്ള ഈ അപകടമേറിയ പര്‍വ്വതാരോഹണത്തിലേക്ക് വഴി തെളിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു തങ്ങളെ ഈ അപകടം നിറഞ്ഞ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നു ലൈഫ് റണ്ണേഴ്സിന്റെ സ്ഥാപകനായ ഡോ. പാറ്റ് കാസ്സില്‍ ലൈഫ്സൈറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റവും ഒടുവിലത്തെ ഘട്ടമായിരുന്നു ഏറ്റവും പ്രയാസകരമെന്ന്‍ വെളിപ്പെടുത്തിയ കാസ്സില്‍, ഹിമപാതവും, കുറഞ്ഞ ഊഷ്മാവും, കാഴ്ചക്കുറവും തങ്ങളുടെ ദൗത്യം ഏറ്റവും അപകടമേറിയതാക്കിയെന്നു കൂട്ടിച്ചേര്‍ത്തു. കൊടുമുടിയുടെ മുകളിലെത്തിയ നാലു പേരും ‘ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക’ എന്ന ബാനറുമായി ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ആദ്യം ചെയ്തത്. "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു" എന്ന ബൈബിള്‍ വാക്യത്തെ പരാമര്‍ശിക്കുന്നതിനായി 'ജെറമിയ 1:5' എന്നും ബാനറില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ കയറ്റം എത്ര കഠിനമായിരുന്നാലും അതിലും കഷ്ടമാണ് അമ്മമാരുടെ ഉദരത്തില്‍ നടക്കുന്നതെന്നു ഇവര്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുഹത്യയ്ക്കെതിരെയുള്ള പ്രോലൈഫ് പ്രവര്‍ത്തകരുടെ ഈ നിറഞ്ഞ സാക്ഷ്യത്തിന് വലിയ കൈയടിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 21