Youth Zone

"കല്ലറങ്ങാട്ട് പിതാവ് നിങ്ങളോടാണോ പ്രസവിക്കാന്‍ പറഞ്ഞത്": സര്‍ക്കുലറില്‍ അസ്വസ്ഥരായ മാധ്യമങ്ങള്‍ക്കു ചുട്ടമറുപടിയുമായി യുവാവ്; വീഡിയോ വൈറല്‍

പ്രവാചകശബ്ദം 01-08-2021 - Sunday

കൊച്ചി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളെ വളച്ചൊടിച്ചു കത്തോലിക്ക സഭയെ അധിക്ഷേപിക്കുവാന്‍ പരാക്രമം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് ചുട്ടമറുപടിയുമായുള്ള യുവാവിന്റെ വീഡിയോ വൈറല്‍. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ സിറാജ് ജോസഫ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. സര്‍ക്കുലര്‍ വിവാദമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ഏഷ്യാനെറ്റിലെ വിനുവിനോടും മാതൃഭൂമി അവതാരകരോടും "കല്ലറങ്ങാട്ട് പിതാവ് നിങ്ങളോടാണോ പ്രസവിക്കാന്‍ പറഞ്ഞത്" എന്ന രസകരമായ ചോദ്യമുയര്‍ത്തിക്കൊണ്ടാണ് സിറാജിന്റെ വീഡിയോ ആരംഭിക്കുന്നത്.

ചാനലില്‍ വാതോരാതെ സംസാരിക്കുന്നതിന് മുന്‍പ് കുറഞ്ഞത് സര്‍ക്കുലര്‍ പൂര്‍ണ്ണമായി വായിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും 2000 മുതല്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചവര്‍ക്കാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് എന്ന വസ്തുത ഇനിയെങ്കിലും മനസിലാക്കണമെന്നും സിറാജ് വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്ക സഭയ്ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉള്ളപ്പോള്‍ ആ സ്ഥാപനങ്ങളില്‍ സഭയുടെ മക്കള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന ചോദ്യം ഈ യുവാവ് വീഡിയോയില്‍ ഉയര്‍ത്തുന്നുണ്ട്. നാലു മക്കളില്‍ കൂടുതലുള്ള ദമ്പതികള്‍ ഈ പ്രഖ്യാപനത്തെ എങ്ങനെയാണ് സ്വീകരിച്ചതെന്ന ഓരോ കുടുംബങ്ങളുടെയും സാക്ഷ്യവും വീഡിയോയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

കല്ലറങ്ങാട്ട് പിതാവിന്റെ പ്രഖ്യാപനത്തെ കത്തോലിക്ക യുവാക്കളില്‍ ഒരാളായി നിന്നുക്കൊണ്ട് തന്നെ നന്ദി പറയുകയാണെന്നും സിറാജ് പറയുന്നു. നിരവധി സര്‍ക്കുലറുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഈ സര്‍ക്കുലര്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും സഭാമക്കളോട് ചേര്‍ന്ന് അവരുടെ വിഷമതകള്‍ മനസിലാക്കി മുന്നോട്ടു പോകുകയാണെന്ന് അറിയുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലറങ്ങാട്ട് പിതാവിനെ പോലെ ധാരാളം പിതാക്കന്മാര്‍ ഇനിയും മുന്നോട്ട് വരും, അത് ആരുടേയും ഔദാര്യമല്ല, അത് ദൈവജനത്തിന്റെ അവകാശമാണ്. അത്തരത്തിലുള്ള വാര്‍ത്തകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ നിന്നാല്‍ അതിനു മാത്രമേ സമയം കാണൂ എന്ന വാക്കുകളോടെയാണ് സിറാജിന്റെ സന്ദേശം അവസാനിക്കുന്നത്.

രണ്ടായിരത്തിലധികം പേരാണ് ഈ വീഡിയോ സിറാജിന്റെ അക്കൌണ്ടില്‍ നിന്നുമാത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റനവധി സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയും ഫേസ്ബുക്ക് പേജുകളിലൂടെയും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കല്ലറങ്ങാട്ട് പിതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലേ പത്തനംതിട്ട മലങ്കര കത്തോലിക്ക രൂപതയും കുടുംബ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിന്നു. ഒരു വശത്ത് സര്‍ക്കുലറിന് നേരെ മാധ്യമവേട്ട നടക്കുമ്പോഴും ഈ പ്രഖ്യാപനങ്ങളെ വിശ്വാസി സമൂഹം ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ രൂപതകള്‍ സമാനമായ ആശയവുമായി മുന്നോട്ട് വരണമെന്നാണ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »