Faith And Reason - 2024

മഹാമാരിയിലും ബൈബിൾ വിവർത്തനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

പ്രവാചകശബ്ദം 04-10-2021 - Monday

വാഷിംഗ്ടണ്‍ ഡി‌.സി: കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനിടയിലും ബൈബിൾ വിവർത്തനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 717 ഭാഷകളിൽ ഇപ്പോൾ സമ്പൂർണ ബൈബിൾ ലഭ്യമാണെന്ന് 1942 മുതൽ ബൈബിൾ വിവർത്തനം ചെയ്യുന്ന വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ് എന്ന സംഘടന വ്യക്തമാക്കി. ഇത് ലോകത്തിൽ നിലവിലുള്ള സംസാരഭാഷകളുടെ 10 ശതമാനത്തോളം വരും. മുൻവർഷത്തെ അപേക്ഷിച്ച് 13 ഭാഷകളിൽ കൂടി വിവർത്തനം നടന്നിട്ടുണ്ട്. ലോകത്തിലുള്ള അഞ്ചിലൊരാൾ ഇപ്പോഴും അവരുടെ ഭാഷകളിലുള്ള വിവർത്തനത്തിനു വേണ്ടി കാത്തിരിക്കുകയാണെങ്കിലും, വൈറസ് വ്യാപന കാലത്ത് ആഴ്ചയിൽ ഒരു പുതിയ വിവർത്തനം എങ്കിലും പുറത്തിറക്കാൻ സാധിച്ചെന്ന് സംഘടന ചൂണ്ടിക്കാട്ടി. 1582 ഭാഷകളിൽ പുതിയ നിയമം വിവർത്തനം ലഭ്യമാണെന്ന് വിക്ലിഫിന്റെ കണക്കുകളിൽ പറയുന്നു.

മുൻവർഷം ഇത് 1551 ആയിരുന്നു. ബൈബിൾ വിവർത്തനങ്ങളുടെ എണ്ണം വർദ്ധിച്ചത് മൂലം വളരെയധികം ആവേശമുണർത്തിയ ഒരു വർഷമാണ് കടന്നു പോയതെന്ന് വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന ജെയിംസ് പൂൾ പറഞ്ഞു. തങ്ങളുടെ ഭാഷയിൽ തന്നെ ദൈവം പറയുന്ന കാര്യങ്ങൾ കേൾക്കാൻ അവസരം ലഭിച്ചതിൽ നിരവധി ആളുകൾ ആനന്ദത്തിലാണ്. അതേസമയം ബൈബിൾ വിവർത്തനങ്ങളുടെ കാര്യത്തിൽ പുരോഗതി ഉണ്ടെങ്കിലും ലോകത്തിലുള്ള 150 കോടിയോളം ജനങ്ങൾക്ക് അവരുടെ ഭാഷകളിൽ ബൈബിൾ വിവർത്തനം ലഭ്യമല്ല എന്നതിൽ ആശങ്കയുണ്ടെന്ന് ജെയിംസ് പൂൾ അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അനീതി പരിഹരിക്കാൻ വിവർത്തകരുടെ സംഘം അടിയന്തരമായി പരിശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ തമ്മിലുള്ള സഹകരണവും, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും വിവർത്തന മേഖലയിൽ ഗുണകരമാകുന്നുണ്ട്. അടുത്ത പത്ത് മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ 95 ശതമാനം ആളുകൾക്കും അവരുടെ ഭാഷകളിൽ ബൈബിൾ ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ്..

More Archives >>

Page 1 of 58