News - 2024

ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ലായെന്ന് പൗരസ്ത്യ തിരുസംഘം

പ്രവാചകശബ്ദം 10-12-2021 - Friday

കാക്കനാട്: കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ സിനഡ് അംഗീകരിച്ചതും മേജർ ആർച്ചു ബിഷപ്പ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ലായെന്നു വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം. ഇത് സംബന്ധിച്ചു പൗരസ്ത്യ തിരുസംഘം നല്‍കിയ വിശദീകരണം ഉദ്ധരിച്ച് സീറോ മലബാര്‍ സഭ പ്രസ്താവന പുറത്തിറക്കി. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ്പ് നിർദ്ദേശം നല്കുകയും ചെയ്തുവെന്ന് സഭ പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍

സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില രൂപതകളിൽ രൂപത മുഴുവനായും ഇളവ് നല്കിയിരുന്നു. സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി‌, പൗരസ്ത്യസഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരാധനക്രമനിയമങ്ങളിൽ നിന്ന് ഇളവുനല്കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനുള്ള മറുപടിയായി പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചു ബിഷപ്പ് ജോർജോ ദിമേത്രിയോ ​ഗല്ലാറോയും 2021 ഡിസംബർ 9ന് ഒപ്പുവച്ച കത്ത് ഡൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർവഴി ഇന്നു രാവിലെ മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. അതുപ്രകാരം, കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സഭയുടെ സിനഡ് അംഗീകരിച്ചതും മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, സിനഡ് അം​ഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

2020 നവംബർ 9ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നല്കിയ കത്തിൽ കാനോന 1538 ​§1 പ്രകാരം ഒഴിവുനല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളി‍ലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽനിന്ന് രൂപതക്കു മുഴുവനായി ഇളവു നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിച്ചവരെ അതിൽനിന്നും വിലക്കിയതും.

പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ്പ് നിർദ്ദേശം നല്കുകയും ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »