India - 2024

പൂഞ്ഞാറില്‍ വൈദികന് നേരെ നടന്ന അക്രമം: സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ

പ്രവാചകശബ്ദം 24-02-2024 - Saturday

കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 23 വെള്ളിയാഴ്‌ച, പള്ളിയിൽ വി. കുർബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അൻപതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ചു ബൈക്കുകളിലുമായി പള്ളിയുടെ കുരിശിൻതൊട്ടിയിൽ അതിക്രമിച്ചുകയറി ബഹളംവയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ ഇരപ്പിക്കുകയും ചെയ്‌തത് ക്രൈസ്‌തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായി മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നു കമ്മീഷൻ നിരീക്ഷിച്ചു.

മീനച്ചിൽ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്. പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനുനേരെ ഉണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലിസും നിയമ സംവിധാനങ്ങളും ഉണർന്നുപ്രവർത്തിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കു കയും വേണം. പ്രതികളിൽ പലരും മൈനറാണ് എന്നകാരണത്താൽ ഈ കുറ്റക്യത്യങ്ങളെ ലഘുവായി കാണാൻ പാടില്ല.

ഇവ വെറും സാമൂഹികവിരുദ്ധ, ലഹരിമാഫിയ പ്രവർത്തനങ്ങൾ മാത്രമല്ല മതസ്‌പർദ്ധ വളർത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നിൽ ഗൂഢാലോചനകൾ നടത്തുന്നവരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അടിയന്തിരമായി ചേർന്ന യോഗത്തിൽ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷതവഹിച്ചു. അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.


Related Articles »