News - 2024

മുന്നിലുള്ളത് വലിയ പ്രതിസന്ധി, പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂ: ആഹ്വാനവുമായി ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 10-03-2022 - Thursday

ഫിലാഡെല്‍ഫിയ: യുക്രൈനിലെ റഷ്യന്‍ കടന്നുകയറ്റം വീണ്ടും യുക്രൈന്‍ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുമോ എന്ന ആശങ്കയുമായി അമേരിക്കയിലെ ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്സിയാക്ക്. ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ ചെയര്‍മാന്‍ ജോര്‍ജ്ജ് മാലിന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ പ്രമുഖ കത്തോലിക്ക വ്യക്തിത്വങ്ങളെല്ലാം റഷ്യയുടെ ഹിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന ആശങ്കയും മെത്രാപ്പോലീത്ത പങ്കുവെച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ റഷ്യന്‍ ചാരസംഘടനയായിരുന്ന കെ.ജി.ബി ആണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. യുക്രൈനിലെ റഷ്യന്‍ ഇടപെടലിന്റെ ചരിത്രത്തേക്കുറിച്ചും മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ 250 വര്‍ഷങ്ങളായി കത്തോലിക്കാ സഭയുടെ സാന്നിധ്യമുള്ള യുക്രൈന്‍ പ്രദേശങ്ങളില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായപ്പോഴൊക്കെ റഷ്യ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, 2014 മുതല്‍ കിഴക്കന്‍ യുക്രൈനിലേയും ക്രീമിയയിലേയും റഷ്യന്‍ അധിനിവേശം അവിടത്തെ ക്രിസ്ത്യന്‍ സഭകളേയും മറ്റ് മതങ്ങളേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം മറ്റ് ആശങ്കള്‍ക്ക് കൂടി കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. ഒരു ഓര്‍ത്തഡോക്സ് പുരോഹിതന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, യുക്രൈന്‍ കത്തോലിക്കാ സഭാതലവന്‍ സ്വ്യാട്ടോസ്ലോവ് ഷെഫ്ചുക്കും റഷ്യയുടെ ഹിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഗുഹാശ്രമങ്ങള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവക്ക് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന്, റോക്കറ്റ് ഫൈറിംഗിന് വിവേകമില്ലാത്തതിനാല്‍ എന്തും സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കീവിലെ 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ്‌ സോഫിയ ദേവാലയം തകര്‍ക്കുവാന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തയും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നാറ്റോ’യല്ല മറിച്ച്, ഉക്രൈനിലെ ജനാധിപത്യം റഷ്യയിലേക്ക് പടര്‍ന്നാല്‍ തന്റെ സ്വേച്ഛാധിപത്യതിന് ഭീഷണിയാകുമോ എന്ന പുടിന്റെ ഭയമാണ് യുദ്ധത്തിനു കാരണമെന്ന്‍ ചൈന, വെനിസ്വേല, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലെ സമാന മനസ്കരായ ഭരണകൂടങ്ങളുമായുള്ള പുടിന്റെ സൗഹൃദ്ദം ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത വിവരിച്ചു. കഷ്ടതയനുഭവിക്കുന്ന യുക്രൈന്‍ ജനതയെ സഹായിച്ചു കൊണ്ടിരിക്കുന്ന എ.സി.എന്‍ പോലെയുള്ള സംഘടനകള്‍ക്കും, പോളണ്ട് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അഭിമുഖം അവസാനിപ്പിച്ചത്.


Related Articles »