India - 2024

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയന്‍: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചകശബ്ദം 21-03-2022 - Monday

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയനെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലത്തീൻ - അതിരൂപത ആർച്ച് ബിഷപ്പായി അഭിഷിക്തനായ ഡോ.തോമസ് ജെ.നെറ്റോയെ അനുമോദിക്കുന്ന ചടങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായ തീരദേശ ജനതയെ രക്ഷാ പ്രവർത്തനങ്ങൾക്കായി അയച്ചത് മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ത്യാഗപൂർണമായ ഒരു ഭൂതകാലമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കുള്ളത്. ആ ത്യാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ തന്നെ ബഹിരാകാശ മുന്നേറ്റങ്ങൾ സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പുതിയ ആർച്ച് ബിഷപ്പിനുള്ളത്. ഈ നാട്ടുകാരൻ, ഇവിടുത്തെ ചരിത്രം നന്നായി അറിയാവുന്നയാൾ, ചുമതലകൾ നിറവേറ്റുന്നതിന് എന്തുകൊണ്ടും അദ്ദേഹം പ്രാപ്തനാണ്. ഒരുമിച്ചു പ്രവർത്തിക്കേണ്ട മേ ഖലകളിൽ സർക്കാരിന്റെ പിന്തുണ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അജഗണങ്ങളെ നന്നായി അറിയുന്നവനാണ് നല്ല ഇടയനെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവത്തിൽ അടിയുറച്ച വിശ്വാസത്തിൽ വലിയ ശുശ്രൂഷയാണ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം സഭയ്ക്കും സമൂഹത്തിനും നൽകിയത്. അജപാലന ദൗത്യത്തിന്റെ പൂർണതയിലേക്ക് ഉയർത്തപ്പെട്ട ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ സേവനത്തിന്റെ പാതയിൽ മുന്നേറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സഭയുടെയും സമൂഹത്തിന്റെയും ആശംസകൾക്കും അനുമോദനങ്ങൾക്കും നന്ദി അറിയിക്കുന്നതായി മറുപടി പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ പറഞ്ഞു. തന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കൊല്ലം രൂപ താ ബിഷപ് ഡോ. പോൾ മുല്ലശേരി, സിഎസ്ഐ മോഡറേറ്റർ ധർമരാജ് റസാലം, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോ റിയോസ്, ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗ താഗത മന്ത്രി ആന്റണി രാജു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം പി, എം. വിൻസെന്റ് എംഎൽഎ, ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, കെആർഎൽസിസി സംസ്ഥാന സമിതി അംഗം ആന്റണി ആൽബർട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ ടി. നിക്കോളാസ് എന്നിവർ പ്രസംഗിച്ചു.


Related Articles »