India - 2024

വിലങ്ങാട് ദുരന്തം: ജനവിഭാഗങ്ങളുടെ ദുരിതം മുഖ്യമന്ത്രിയെ ധരിപ്പിച്ച് താമരശേരി രൂപത

02-08-2024 - Friday

കോഴിക്കോട്: ശക്തമായ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് മലയോരമേഖലയിലെ കർഷകർ അടക്കമുള്ള ജനവിഭാഗങ്ങളുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള വൈദിക-അല്‌മായ പ്രതിനിധി സംഘം . ഇന്നലെ രാവിലെ കൽപ്പറ്റ ഗസ്റ്റ് ഹൗസിൽവച്ചാണു രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കർഷകരുടെ ആശങ്കകൾ അറിയിച്ചത്.

വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാരുടെ സംഘം സ്ഥലം സന്ദർശിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിഷപ്പിനെ അറിയിച്ചു. രൂപതാ സംഘത്തിൻ്റെ മുൻപിൽവെച്ച് മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ വിളിക്കുകയും നാശനഷ്ടം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും തുടർ നടപടി സ്വീകരിക്കാനും നിർദേശം നൽകുകയും ചെയ്തു. രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട്, എകെസിസി രൂ പത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, യൗജിൻ, ലിബിൻ പുത്തൻപുരയിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതാ തലത്തിൽ ഏകോപന സമിതി പ്രവർത്തനം ആരംഭിച്ചതായും രൂപത അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ടു. 100 ഏക്കറിനു മേൽ കൃഷി ഭൂമി മണ്ണൊലിച്ചും പാറകൾ നിറഞ്ഞും ഉപയോഗ്യശൂന്യമായി. ഏകദേശം 10കോടി രൂപയുടെ മേൽ നാശ നഷ്ടം കാർഷിക മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ ഒറ്റപെട്ട നിലയിലാണ് പല പ്രദേശങ്ങളും.


Related Articles »