Faith And Reason

ഐ‌എസ് ആധിപത്യം സ്ഥാപിച്ച ദേവാലയത്തിൽ 8 വർഷങ്ങൾക്കുശേഷം ദിവ്യബലി അര്‍പ്പണം

പ്രവാചകശബ്ദം 02-05-2022 - Monday

നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും മോചിപ്പിച്ച ഇറാഖിലെ മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു. ഏപ്രിൽ 30 ശനിയാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയം ഒരു ജയിലായിട്ടാണ് തീവ്രവാദികൾ ഉപയോഗിച്ചിരുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ സംഹാര താണ്ഡവത്തിന് തുടക്കം കുറിച്ചപ്പോൾ ഉത്തര നിനവേ പ്രവിശ്യയിൽ നിന്ന് നിരവധി ക്രൈസ്തവർക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ചിലർ കുർദിസ്ഥാൻ മേഖലയിലേക്കും പലായനം ചെയ്തു. .

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇറാഖി സേന തീവ്രവാദികളെ തുരത്തി നഗരത്തിന്റെ അധികാരം തിരികെ സർക്കാരിന് നൽകുന്നത്. മാർ തുമ ദേവാലയത്തിൽ വലിയ നാശനഷ്ടമാണ് തീവ്രവാദികൾ വരുത്തിയത്. ഇവിടുത്തെ വിശുദ്ധ കുരിശ് അവർ തകർത്തിരുന്നു. കൂടാതെ ഷെല്ലാക്രമണങ്ങളിലും ദേവാലയത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 2021 സെപ്റ്റംബർ മാസത്തില്‍ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ പുതിയ ദേവാലയ മണി ഉദ്ഘാടനം ചെയ്തിരിന്നു. ലെബനോനിൽ നിർമ്മിച്ച 285 കിലോയോളം ഭാരമുള്ള മണി വിശുദ്ധ കുർബാനക്ക് മുമ്പ് മുഴക്കിയാണ് വിശ്വാസികൾ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്.

ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയിലും നിരവധി വിശ്വാസികളെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് രാജ്യത്തെ ഏറ്റവും മനോഹരമായ ദേവാലയമെന്ന് ഇടവക വികാരിയായ ഫാ. പിയോസ് അഭാസ് പറഞ്ഞു. പഴയ പ്രതാപകാലത്തേക്ക് ദേവാലയത്തെ തിരികെ കൊണ്ടുപോകാൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ആളുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 2003ലെ യുഎസ് അധിനിവേശത്തിനു ശേഷം 15 ലക്ഷത്തോളം ഉണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ഇന്ന് നാലുലക്ഷത്തോളം മാത്രമാണ്. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനം നടത്തിയിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »