Life In Christ

ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരിൽ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍

പ്രവാചകശബ്ദം 09-05-2022 - Monday

ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാർപാപ്പ ഈ വരുന്ന ഞായറാഴ്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും.

ഇരുപതാം നൂറ്റാണ്ടില്‍ നാസി ജര്‍മ്മനിയുടെ ആദ്യ തടങ്കല്‍പ്പാളയമായ ഡാച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിൽ വെച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മായോടും മറ്റ് വാഴ്ത്തപ്പെട്ടവരോടുമൊപ്പം, നമ്മുടെ മണ്ണിൽ ജീവിച്ചു മരിച്ച ദേവസഹായം പിള്ളയും വിശുദ്ധരുടെ ഗണത്തിലേക്കുയരുമ്പോൾ അത് ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷം.

കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിക്കപ്പെട്ട 7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 4-ന് റോമില്‍ വെച്ച് നടന്ന കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ചക്കിടയില്‍ 3 പേരുടെ പേര്‍കൂടി ഫ്രാൻസിസ് മാർപാപ്പ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും ക്രിസ്തുവിനു വേണ്ടി മരിക്കുകയും ചെയ്‌തുകൊണ്ട്‌ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വിശുദ്ധിയുടെ പാതയിൽ സഞ്ചരിച്ച്, 2022 മെയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന 10 പേർ:

വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ: യഹൂദരെ സഹായിക്കുകയും, പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ഡച്ച് സ്വദേശിയായ കാര്‍മ്മലൈറ്റ് ഫ്രിയാര്‍ ആണ് വാഴ്ത്തപ്പെട്ട ബ്രാന്‍ഡ്സ്മ. ജര്‍മ്മനിയുടെ ഡച്ച് അധിനിവേശത്തേത്തുടര്‍ന്ന്‍ മൂന്നാം റെയിക്ക് നിയമം ലംഘിക്കുവാനും, നാസികളുടെ പ്രചാരണങ്ങള്‍ അച്ചടിക്കാതിരിക്കുവാനും ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ‘പുരോഹിത സെമിത്തേരി’ എന്നറിയപ്പെടുന്ന ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട 2,400 കത്തോലിക്കാ പുരോഹിതര്‍ ഉള്‍പ്പെടെയുള്ള 2,700 പുരോഹിതരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

1942-ല്‍ 61-മത്തെ വയസ്സില്‍ നാസികള്‍ ഇദ്ദേഹത്തെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ടൈറ്റസ് ബ്രാന്‍ഡ്സ്മയെ 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

വാഴ്ത്തപ്പെട്ട മേരി റിവിയര്‍: നിരവധി കത്തോലിക്കാ കോണ്‍വെന്റുകള്‍ അടക്കപ്പെടുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796-ല്‍ ‘സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി’ സന്യാസിനി സഭക്ക് രൂപം നല്‍കിയ ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി റിവിയര്‍ 1768-ലാണ് ജനിച്ചത്. 1838-ല്‍ മരണമടഞ്ഞ സിസ്റ്ററിനെ 1982-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.

വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ: വാഴ്ത്തപ്പെട്ട മേരി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയായ കരോലിന സാന്റോകനാലെ 1852-ലാണ് ജനിച്ചത്. ‘കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്സ്’ സന്യാസിനി സഭക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ 1923-ല്‍ പാലെര്‍മോയില്‍ വെച്ചാണ് മരണപ്പെടുന്നത്.

വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്: 1858-ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ജനിച്ച ചാള്‍സ് ഡെ ഫുക്കോള്‍ഡ് തന്റെ കൗമാരകാലത്ത് വിശ്വാസത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. മൊറോക്കോയിലേക്കുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടത്തെ മുസ്ലീങ്ങളുടെ മതപരമായ തീഷ്‌ണതയിൽ പ്രചോദിതനായ അദ്ദേഹം തനിക്കും സ്വന്തം വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കണം എന്ന ആഗ്രഹത്തോടെ സഭയിലേക്ക് മടങ്ങിവന്നു.

ട്രാപ്പിസ്റ്റ് സഭയില്‍ ചേര്‍ന്ന ഫുക്കോള്‍ഡ് ഫ്രാന്‍സിലും, സിറിയയിലുമായി ആശ്രമജീവിതം നയിച്ചു. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 1901-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫുക്കോള്‍ഡ്, പാവപ്പെട്ടവര്‍ക്കിടയിലാണ് തന്റെ പ്രേഷിത മേഖല കണ്ടെത്തിയത്. അള്‍ജീരിയയിലെ ടാമന്‍റാസെറ്റില്‍ സ്ഥിരതമാസമാക്കിയ അദ്ദേഹം 1916-ല്‍ കവര്‍ച്ചക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ലിറ്റില്‍ ബ്രദേഴ്സ് ഓഫ് ജീസസ്, ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്നീ സഭകളുടെ സ്ഥാപനത്തിന് പ്രചോദനമായത് ഫുക്കോള്‍ഡിന്റെ രചനകളാണ്.

വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്: വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ‘ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ ഡോക്ടറിന്‍’ സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് 1544-ല്‍ ഫ്രാന്‍സിലാണ് ജനിച്ചത്. 'കുടുംബമതബോധനം' എന്ന ആശയം ഇദ്ദേഹമാണ് വികസിപ്പിച്ചെടുത്തത്. 1607-ല്‍ മരണപ്പെട്ട ഇദ്ദേഹം 1975-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ: ഇറ്റാലിയന്‍ പുരോഹിതനായ ഫാദര്‍ ലൂയിജി മരിയ പാലാസോളോയാണ് ‘സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയുടെ സ്ഥാപകന്‍. 1963-ല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1995-ല്‍ കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ സഭാംഗങ്ങളായ 6 പേരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ: സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്റേയും, വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റേയും സ്ഥാപകനായ ഫാദര്‍ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ 1891-ല്‍ ഇറ്റലിയിലാണ് ജനിച്ചത്. 1955-ലായിരുന്നു മരണം. യുവാക്കളെ ദൈവവിളി തിരിച്ചറിയുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചിലവഴിച്ചത്. 2011-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ: കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ 1844-ല്‍ ഇറ്റലിയിലെ കാര്‍മാഗ്നോളയിലാണ് ജനിച്ചത്. 1904-ല്‍ ഉറുഗ്വേയിലെ മോണ്ടെവിഡിയോയില്‍ വെച്ചായിരുന്നു അന്ത്യം. 1993-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അന്നാ മരിയ റുബാറ്റോയേ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്.

വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി: ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ-സ്ഥാപകയും, ആദ്യ സുപ്പീരിയര്‍ ജനറലുമായ മരിയ ഡൊമേനിക്കാ മാന്റോവനി 1862-ല്‍ ഇറ്റലിയിലെ കാസ്റ്റെല്ലെറ്റോ ഡി ബ്രെന്‍സോണിലാണ് ജനിച്ചത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാന്റോവനിയുടേത്. 1934-ല്‍ മരണപ്പെട്ട സിസ്റ്റര്‍ മാന്റോവനി 2003-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള: പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.

രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി.


Related Articles »