News - 2024

ലോക വയോജന ദിനത്തിൽ പ്രായമായവരെ സന്ദർശിച്ചാൽ ദണ്ഡവിമോചനം പ്രഖ്യാപിച്ച് വത്തിക്കാൻ

പ്രവാചകശബ്ദം 31-05-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ലോക വയോജന ദിനത്തിൽ പ്രായമായവരെ സന്ദർശിച്ചാൽ പൂർണ ദണ്ഡവിമോചനം നേടാമെന്ന് വത്തിക്കാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അപ്പസ്തോലിക പെനിടെന്ന്ഷറിയിൽ നിന്നാണ് ഡിക്രിയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 24നാണ് ലോക വയോജന ദിനം. പ്രായമായവരെ അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ എത്തി സന്ദർശിക്കുകയോ, അതല്ലായെങ്കിൽ ഓൺലൈനിലൂടെ അവരെ കാണുകയോ ചെയ്യാം. ലോക വയോജന ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന തിരുകർമ്മങ്ങളിലോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മറ്റ് തിരുകർമ്മങ്ങളിലോ ഭാഗഭാക്കായാലും ദണ്ഡവിമോചനം നേടാൻ സാധിക്കും.

ചെയ്തുപോയ പാപങ്ങളുടെ താൽക്കാലികശിക്ഷ പൂർണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. കുമ്പസാരിക്കുക, വിശുദ്ധ കുർബാന സ്വീകരിക്കുക, മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയ നിബന്ധനങ്ങൾ പാലിച്ചാൽ ദണ്ഡവിമോചനം ലഭിക്കും. അപ്പസ്തോലിക പെനിന്റെഷറിയുടെ മേജർ പെനിന്റെഷറി പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ പിയാസൻസയും, റീജന്റായ ഫാ. ക്രിസ്റ്റോഫ് നൈക്കലുമാണ് ഡിക്രിയിൽ ഒപ്പുവച്ചിരിക്കുന്നത്.

അനാരോഗ്യം ഉള്ള പ്രായമായവർക്കും, വീടുകളിൽ നിന്ന് പുറത്തു പോകാൻ പറ്റാത്തവർക്കും മാർപാപ്പയുടെ തിരുക്കർമ്മങ്ങളിലോ, അന്നേ ദിവസം നടക്കുന്ന മറ്റു തിരുക്കർമ്മങ്ങളിലോ പങ്കെടുത്ത് തങ്ങളുടെ പ്രാർത്ഥനകളും, വേദനകളും കാരുണ്യവാനായ ദൈവത്തിന് സമർപ്പിക്കാൻ സാധിച്ചാൽ ദണ്ഡവിമോചനം നേടാൻ സാധിക്കുമെന്ന് ഡിക്രിയിൽ പറയുന്നു. ഇതിനുവേണ്ടി പാപത്തിൽ നിന്ന് വിട്ടുനിൽക്കുകയും, സാഹചര്യം ഒത്തു വരുമ്പോൾ ദണ്ഡവിമോചനം നേടാൻ വേണ്ടി ചെയ്യേണ്ട മൂന്ന് നിബന്ധനകൾ പാലിക്കുകയും ചെയ്യണം.

വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പാപ്പ പ്രഖ്യാപിച്ചത്. അതിന്‍പ്രകാരം കഴിഞ്ഞ വർഷം ജൂലൈ 25നാണ് വയോധികരുടെ പ്രഥമ ദിനം സഭയിൽ ആചരിച്ചത്. യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ദിനാചരണത്തിനായി പാപ്പ തിരഞ്ഞെടുത്തത്. "വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും," എന്ന സങ്കീർത്തന പുസ്തകത്തിലെ 92:15 വാക്യം ആണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »