News - 2024

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ ഹിന്ദുത്വവാദികളുടെ അതിക്രമം; ബൈബിള്‍ അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 01-07-2022 - Friday

ചിത്രദുര്‍ഗ്ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ അറുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ ഹിന്ദുത്വവാദി സംഘം ബൈബിള്‍ അഗ്നിക്കിരയാക്കി ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ ഏകാന്തമ്മയുടെ വീട്ടിലാണ് ഈ അതിക്രമം നടന്നത്. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബൈബിള്‍ അഗ്നിക്കിരയാക്കിയതിനു പുറമേ ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു.

എകാന്തമ്മ സുഖമില്ലാത്തതിനെ തുടര്‍ന്ന്‍ ഹിരിയൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അവര്‍ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവര്‍ വൈകിട്ട് ഏകാന്തമ്മയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനൊരുങ്ങുമ്പോള്‍ കാവി ഷാള്‍ ധരിച്ച ഹിന്ദുത്വവാദി സംഘം എത്തി ബഹളമുണ്ടാക്കുകയും പ്രശ്നമുണ്ടാക്കുകയുമായിരിന്നുവെന്ന് ചിത്രദുര്‍ഗ്ഗ എസ്.പി പരശുരാമയെ ഉദ്ധരിച്ചുകൊണ്ട് ‘ഇന്ത്യാ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിപ്പെടുത്തലിന് ശേഷം ബൈബിള്‍ പിടിച്ചു വാങ്ങി വീടിനു മുന്നില്‍ വെച്ച് തന്നെ കത്തിക്കുകയായിരുന്നു.

എകാന്തമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും, പരാതി തന്നില്ലെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും എസ്.പി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. “ഏതെങ്കിലും പുരോഹിതന്‍ ഗ്രാമത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ മര്‍ദ്ദിക്കും. സംശയമുണ്ടെങ്കില്‍ വിളിച്ചു നോക്ക്, ഞങ്ങള്‍ കാണിച്ചു തരാം” എന്ന്‍ പറഞ്ഞു ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തിയതെന്ന്‍ ദൃക്സാക്ഷികളായ അയല്‍വാസികളെ ഉദ്ധരിച്ച് ‘ടിവി 9 ന്യൂസ് നെറ്റ്വര്‍ക്ക്’’ന്റെ ഡിജിറ്റല്‍ വിഭാഗമായ ‘ന്യൂസ്9.ലിവ്.കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ മെയ് 1-ന് കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തതു വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »