News

ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍

പ്രവാചകശബ്ദം 05-07-2022 - Tuesday

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമിനെ (യു.സി.എഫ്) ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ വിവരങ്ങള്‍ നോക്കിയാല്‍ ഒരു ദിവസം ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷം 2021 ആയിരുന്നെന്നും യു.സി.എഫ് പ്രസിഡന്റ് എ.സി മൈക്കേല്‍ പറഞ്ഞു. 2021-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറ്റിയഞ്ചോളം സംഭവങ്ങള്‍ ഉണ്ടായി.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്. 44 അക്രമ സംഭവങ്ങളുമായി ഛത്തീസ്ഗഡ് തൊട്ടുപുറകില്‍. ക്രൈസ്തവര്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍, ഭീഷണി, ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും അലങ്കോലമാക്കല്‍, പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഭൂരിഭാഗം കേസുകളിലെ ശാരീരിക മര്‍ദ്ദനവും, ദേവാലയങ്ങളും പ്രാര്‍ത്ഥന മുറികളും ബലം പ്രയോഗിച്ചത് അടച്ചു പൂട്ടുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മെയ് മാസത്തില്‍ തന്നെ ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരായ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി. ആദ്യ സംഭവത്തില്‍ തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് അറുപത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ സ്ത്രീയേയും അവരുടെ മകനേയും ക്രൂരമായി മര്‍ദ്ദിക്കുകയും ഗ്രാമസമിതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതേ ജില്ലയിലെ തന്നെ ഒരു ക്രൈസ്തവ കുടുംബത്തെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയും വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുകയും ചെയ്താണ് രണ്ടാമത്തെ സംഭവം.

ഇക്കഴിഞ്ഞ മെയ് 31ന് ഉത്തര്‍ പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ ആരാധനാലയത്തിന് വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചിരിന്നു. ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നു എന്ന്‍ ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കുവാന്‍ ‘യു.സി.എഫ്’ന്റെ ടോള്‍ഫ്രീ നമ്പര്‍ സഹാകരമാവുമെന്ന് ഡല്‍ഹി മതന്യൂനപക്ഷ കമ്മീഷനിലെ മുന്‍ അംഗം കൂടിയായ മൈക്കേല്‍ ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുടെ ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം വെറും 2.3 ശതമാനമാണ്. ഓപ്പണ്‍‌ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ ആക്രമണം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »