News

തുര്‍ക്കിയിലെ ക്രൈസ്തവ വിരുദ്ധത വിവരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വിഷയാവതരണം

പ്രവാചകശബ്ദം 18-10-2022 - Tuesday

ബ്രസ്സല്‍സ്: കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 20 ശതമാനത്തില്‍ നിന്നും 0.2 ശതമാനമായി ചുരുങ്ങിയതിന്റെ കാരണങ്ങള്‍ വിവരിച്ചുകൊണ്ട് തുര്‍ക്കിയില്‍ മതപീഡനത്തിനിരയായ ക്രൈസ്തവര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍. അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷക സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണല്‍ മതസ്വാതന്ത്ര്യത്തേക്കുറിച്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച “തുര്‍ക്കിയിലെ മതസ്വാതന്ത്ര്യം” എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇവര്‍ തങ്ങളുടെ ജീവിതകഥ വിവരിച്ചത്. രാജ്യത്തെ സാമൂഹികവും, രാഷ്ട്രീയവുമായ അതിക്രമങ്ങളാണ് ക്രിസ്ത്യന്‍ ജനസംഖ്യയുടെ കുറവിന്റെ പ്രധാനകാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സിന്റേയും, റിഫോര്‍മിസ്റ്റുകളുടേയും പങ്കാളിത്തത്തോടെയാണ് എഡിഎഫ് ഇന്റര്‍നാഷണല്‍ പരിപാടി സംഘടിപ്പിച്ചത്.

രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞ് 2020-ല്‍ തുര്‍ക്കി ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയ മാര്‍ക്ക് സ്മിത്ത് എന്ന മിഷ്ണറിയും വിഷയം പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. തുര്‍ക്കിയെ സ്നേഹിച്ചിരുന്ന തങ്ങള്‍ തുര്‍ക്കി ജനതയുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും, തങ്ങള്‍ രാഷ്ട്രത്തിനോ തുര്‍ക്കി ജനതയുടെ ജീവിത രീതിക്കോ ഭീഷണിയായിരുന്നില്ലെന്നും ഒരു ദശാബ്ദത്തോളം തുര്‍ക്കിയില്‍ ചിലവഴിച്ച മാര്‍ക്ക് പറഞ്ഞു. 2020 മുതല്‍ ഏതാണ്ട് അറുപതോളം വിദേശ ക്രിസ്ത്യന്‍ മിഷ്ണറിമാരേയും അവരുടെ കുടുംബാംഗങ്ങളേയുമാണ്‌ തുര്‍ക്കി സര്‍ക്കാര്‍ രാജ്യത്ത് നിന്നും പുറത്താക്കിയതെന്നാണ് കണക്ക്.

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മതദേശീയതയുടെ കടുത്ത സമ്മര്‍ദ്ദം തുര്‍ക്കി ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും, ക്രൈസ്തവരെ സര്‍ക്കാര്‍ നോട്ടമിടുകയാണെന്നും അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍‌ഡോഴ്സ് വ്യക്തമാക്കി. തുര്‍ക്കിയില്‍ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് എഡിഎഫ് ഇന്റര്‍നാഷണലിന്റെ ലീഗല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജിയ പ്ലെസ്സിസ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. സുന്നി മുസ്ലീങ്ങള്‍ ഒഴികെയുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് തുര്‍ക്കിയില്‍ ഉള്ളതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗം ബെര്‍ട്ട് ജാന്‍ റൂയിസ്സനും ചൂണ്ടിക്കാട്ടി.

തങ്ങളുടെ ക്രിസ്തീയ വിശ്വാസം മറച്ചുവെച്ചുകൊണ്ട് ഒരു ഇരട്ടജീവിതമാണ് തുര്‍ക്കിയിലെ മതപരിവര്‍ത്തിത ക്രൈസ്തവര്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ മറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ നീണ്ട ചരിത്രമുള്ള തുര്‍ക്കി 1915-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ വംശഹത്യ സമ്മതിക്കുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇസ്താബൂളിലെ അതിപുരാതന ക്രിസ്ത്യന്‍ ദേവാലയമായ ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗന്റെ നടപടി ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »