News

എറിത്രിയയില്‍ അറസ്റ്റ് ചെയ്ത മെത്രാനെയും, വൈദികരെയും മോചിപ്പിക്കണം; മനുഷ്യാവകാശ സംഘടനകളും രംഗത്ത്

പ്രവാചകശബ്ദം 27-10-2022 - Thursday

അസ്മാര: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്ക മെത്രാനെയും, വൈദികരെയും മോചിപ്പിക്കണമെന്ന ആവശ്യവുമായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡും (സി.എസ്.ഡബ്ല്യു), പ്രാദേശിക പങ്കാളിയായ ഹ്യൂമന്‍ റൈറ്റ്സ് കണ്‍സേണ്‍ എറിത്രിയയും (എച്ച്.ആര്‍.സി.ഇ) രംഗത്ത്. ഒക്ടോബര്‍ 11-നു സെഗെനെയിറ്റിയിലെ സെന്റ്‌ സെന്റ്‌ മൈക്കേല്‍സ് ദേവാലയത്തിലെ ഫാ. മിഹ്രെതാബ് സ്റ്റെഫാനോസിനെയും ഒക്ടോബര്‍ 12-നു ടെസെനിയിലെ കപ്പൂച്ചിന്‍ വൈദികനായ ഫാ. അബ്രഹാം ഹാബ്ടോം ഗെബ്രെമാരിയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 15നു യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിവരവേ അസ്മാര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വെച്ചാണ് സെഗെനെയിറ്റി കത്തോലിക്ക രൂപതയുടെ പ്രഥമ മെത്രാനായ ഫിക്രെമാരിയം ഹാഗോസ് അറസ്റ്റിലായത്.

കുപ്രസിദ്ധമായ ആദി അബെട്ടോ ജയിലിലാണ് വൈദികരായ അബ്രഹാം ഹാബ്ടോമിനേയും, മിഹ്രെതാബിനേയും പാര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തനാനുമതിയുള്ള ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് എറിത്രിയന്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഇരുസംഘടനകളും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എറിത്രിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേ കുറിച്ച് അറസ്റ്റിലായവര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. യുദ്ധത്തിന് പോകുവാന്‍ വിസമ്മതിക്കുന്നവരുടെ മാതാപിതാക്കളെ തടവിലാക്കുകയും, അവരുടെ വളര്‍ത്തുമൃഗങ്ങളെ പിടിച്ചടക്കുകയും ചെയ്യുന്നത് എറിത്രിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉദാഹരണങ്ങളാണ്.

വ്യക്തി സ്വാതന്ത്ര്യത്തെയും, അന്തസ്സിനേയും, അവകാശങ്ങളെയും ബഹുമാനിക്കണമെന്ന് മെത്രാനും വൈദികരും ആവശ്യപ്പെട്ടിരുന്നു. 2019-ല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ 22 കത്തോലിക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ തുറക്കണമെന്നും ബിഷപ്പ് ഫിക്രെമാരിയം ആവശ്യപ്പെട്ടിരുന്നു. എത്യോപ്യയിലെ ടൈഗ്രെ മേഖലയില്‍ നിന്നും എറിത്രിയന്‍ സൈന്യം കവര്‍ച്ച ചെയ്ത സാധനങ്ങള്‍ വാങ്ങിക്കരുതെന്ന്‍ ഇവര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ടൈഗ്രെ പ്രതിരോധ സേനയുടെ (ടി.ഡി.എഫ്) ആയുധശേഷിയും, ഊര്‍ജ്ജവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള സൈനീക നടപടികള്‍ക്കായി പ്രായഭേദമന്യേ എറിത്രിയന്‍ പൗരന്മാരെ അയക്കുന്നുണ്ടെന്നു എച്ച്.ആര്‍.സി.ഇ ഡയറക്ടര്‍ എലിസബത്ത് ചിരും പറയുന്നു.

മൂന്ന്‍ ക്രൈസ്തവ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതിയുള്ളത്. കത്തോലിക്ക, ലൂഥറന്‍, ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നു അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആറാമതാണ് എറിത്രിയയുടെ സ്ഥാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »