Youth Zone

9 വര്‍ഷം ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു; നേരിട്ട അതികഠിനമായ പീഡനം വിവരിച്ച് പതിനാറുകാരി

പ്രവാചകശബ്ദം 15-11-2022 - Tuesday

അബൂജ: കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ അനുഭവ സാക്ഷ്യം ചര്‍ച്ചയാകുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപ്പെട്ട പതിനാറുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി മര്യാമു ജോസഫാണ് താന്‍ അനുഭവിച്ച നരകയാതനകളെ കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌' (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 9 വര്‍ഷത്തെ അടിമത്വം, പീഡനം എന്നിവ വഴി ദയയും ഹൃദയവുമില്ലാത്ത ആ മനുഷ്യരുടെ കീഴില്‍ ഒരുപാടു അനുഭവിച്ചുവെന്നും ജീവന് വിലകല്‍പ്പിക്കാത്ത അവര്‍ കൊന്നൊടുക്കിയ നിരപരാധികളായ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ചിന്തിയ ചോര കണ്ടുവെന്നും മര്യാമു പറഞ്ഞു.

2013-ല്‍ തന്റെ ഏഴാമത്തെ വയസ്സിലാണ് മര്യാമു തട്ടിക്കൊണ്ടു പോകപ്പെടുന്നത്. അവളുടെ രണ്ടു സഹോദരന്‍മാരും തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതില്‍ ഒരാളെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും മറ്റൊരാള്‍ ഇപ്പോഴും തടവിലുമാണ്. “സാംബിസ വനത്തിനുള്ളില്‍ തനിക്ക് നഷ്ടമായ 9 വര്‍ഷങ്ങള്‍ മറക്കുവാന്‍ കഴിയുന്നതല്ല. താന്‍ അനുഭവിച്ചതിനെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതല്ല. അവര്‍ അവന്റെ തലയറുത്തു, പിന്നീട് കൈകള്‍, കാലുകള്‍. മൃഗങ്ങളേപ്പോലെ കൂടുകളിലാണ് ബൊക്കോഹറാം ബന്ധികളെ പാര്‍പ്പിച്ചിരിക്കുന്നത്”.- അഭിമുഖത്തിന്റെ പല ഭാഗങ്ങളിലും മര്യാമു വിലപിച്ചു.

“തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണ് അവര്‍ ആദ്യം ചെയ്തത്. അവര്‍ എന്റെ പേര് മാറ്റി, ക്രിസ്ത്യാനികളെ പോലെ പ്രാര്‍ത്ഥിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ പത്താമത്തെ ജന്മദിനത്തില്‍ അവര്‍ തന്നെ തീവ്രവാദികളില്‍ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചെങ്കിലും എതിര്‍ത്തതിന്റെ ശിക്ഷയായി രണ്ടു വര്‍ഷങ്ങളോളം മൃഗത്തേപ്പോലെ ഒരു കൂട്ടില്‍ അടക്കുകയാണ് ബൊക്കോഹറാം ചെയ്തത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഭക്ഷണം". ഇക്കഴിഞ്ഞ ജൂലൈ 8-ന് തീവ്രവാദികള്‍ ഉറങ്ങുമ്പോള്‍ താനും തന്റെ സഹപാഠികളായ 12 പേരും വനത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മര്യാമു പറഞ്ഞു.

''ഞങ്ങളുടെ കാലുകള്‍ക്ക് കഴിയുന്നത്ര ഞങ്ങള്‍ ഓടി. 2022 ജൂലൈ 10-ന് മൈദുഗുരിയില്‍ എത്തുകയായിരുന്നു. അവിടെ എത്തിയ ഉടന്‍ ബോധം കെട്ടു. പിന്നീട് കണ്ണ് തുറന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു''. അവര്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിശ്വാസത്തിലേക്ക് തിരികെ വരുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മൈദുഗുരി രൂപതയുടെ ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അവള്‍ ഇന്നു സമൂഹവുമായി ഇടപഴകുന്നത്. വേദനയില്‍ നിന്നും, ആകുലതയില്‍ നിന്നും മോചിതയായി പഴയ അവസ്ഥയിലേക്ക് വരാനാണ് തന്റെ ആഗ്രഹമെന്നും ഈ പെണ്‍കുട്ടി പറയുന്നു. നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ അധീനതയില്‍ ക്രൂരമായി പീഡനമേറ്റ് കഴിയുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »