News

'കക്കുകളി' നാടകത്തിന് ഐക്യദാർഢ്യം, 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധം: എ‌ഐ‌വൈ‌എഫിന്റെ ഇരട്ടത്താപ്പ് പുറത്ത്

പ്രവാചകശബ്ദം 28-04-2023 - Friday

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍റെ (എ‌ഐ‌വൈ‌എഫ്) ഇരട്ടത്താപ്പ് പുറത്ത്. സന്യാസത്തെ അവഹേളിച്ച നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന, കേരളത്തില്‍നിന്ന് കാണാതായ യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്.

നേരത്തെ കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു. ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധത്തെ തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് ഇക്കഴിഞ്ഞ മാസം എ‌ഐ‌വൈ‌എഫ് രംഗത്തെത്തിയത്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലായെന്നും കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്നും ഇവര്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ വ്യക്തമാക്കിയിരിന്നു.

എന്നാല്‍ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും ഉള്‍പ്പെടെ നിരവധി മലയാളി പെണ്‍കുട്ടികളെ മതം മാറ്റി, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൊണ്ടുപോയ സംഭവം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇത് അടക്കമുള്ള സംഭവങ്ങള്‍ ഇതിവൃത്തമാക്കിയ സിനിമയ്ക്കു എതിരെയാണ് എ‌ഐ‌വൈ‌എഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കേരള സ്റ്റോറിക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നും കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെന്നും സംഘടന കുറിച്ചു.

സമാനതകളില്ലാതെ പൊതു സമൂഹത്തില്‍ നന്മ ചെയ്യുന്ന സമര്‍പ്പിത സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗത്തിന് 'കേരള സ്റ്റോറി'യുടെ ട്രെയിലറിന് പിന്നാലെയുണ്ടായ പ്രതിഷേധം ഇരട്ടത്താപ്പിന് പ്രകടമായ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുക്കൊണ്ട് എ‌ഐ‌വൈ‌എഫിന്റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »