News - 2024

മണിപ്പൂര്‍ കലാപത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ വിഷം ചീറ്റി ആർഎസ്എസ് പ്രസിദ്ധീകരണം

പ്രവാചകശബ്ദം 07-05-2023 - Sunday

ന്യൂഡൽഹി: മണിപ്പൂരിൽ അനേകരെ നിര്‍ബന്ധിത പലായനത്തിലേക്ക് നയിച്ചുക്കൊണ്ടിരിക്കുന്ന കലാപത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ വിഷം ചീറ്റി ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ. ചർച്ചുകളുടെയും ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് അക്രമം നടക്കുന്നെതെന്നും മെയ്തി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നതെന്നുമാണ് ആര്‍‌എസ്‌എസ് വിദ്വേഷ പ്രചരണം. അതേസമയം 41% ക്രിസ്ത്യൻ ജനസംഖ്യയുള്ള മണിപ്പൂരിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായിട്ടും ക്രൈസ്തവ സമൂഹം അരക്ഷിതാവസ്ഥയിലാണ്. ഇതിനിടെ മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവന പുറത്തിറക്കി. പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയെന്നും സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പ്രസ്താവിച്ചു. അക്രമികൾ നിരവധി വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഒരാഴ്ചമുമ്പ് ആരംഭിച്ച അക്രമത്തിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളും സ്കൂളുകളും വീടുകളും തകർക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തിൽ 54 പേരാണു കൊല്ലപ്പെട്ടത്. മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും ഹിന്ദു വിഭാഗമായ മെയ്തികളും തമ്മിലാണു മണിപ്പുരിലെ സംഘർഷം. ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ പ്രതിഷേധമുയര്‍ത്തിയിരുന്നു പ്രശ്നത്തിന് വര്‍ഗ്ഗീയ മാനം നല്‍കിയതിനെത്തുടര്‍ന്ന്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കപ്പെടുകയായിരിന്നു.


Related Articles »