News

ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദത; വിമര്‍ശനവുമായി മിഡില്‍ ഈസ്റ്റ് മീഡിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രവാചകശബ്ദം 23-06-2023 - Friday

അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചാഡ്‌, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍, ശിരച്ഛേദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍, വൈദികരെയും സന്യസ്ഥരെയും കൊലപ്പെടുത്തല്‍, ദേവാലയങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും വീടുകളും അഗ്നിക്കിരയാക്കല്‍ തുടങ്ങിയ അതിക്രമങ്ങളെ കുറിച്ചാണ് സംഘടന പഠനവിധേയമാക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദതയാണെന്നും എം.ഇ.എം.ആര്‍.ഐ പഠന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഐസിസ് പ്രതിവാര പതിപ്പായ "അൽ-നബ"യുടെ 2022 ജനുവരി ലക്കത്തിൽ "ക്രിസ്ത്യൻ ബ്ലീഡിംഗ്" എന്ന തലക്കെട്ടിൽ ഒരു ലേഖനം ഉണ്ടായിരുന്നു. പിന്നീട് ഐസിസ് അനുകൂല ടെലിഗ്രാം ചാനലില്‍ മൊസാംബിക്കിൽ പുതിയ ഐസിസ് പ്രവിശ്യ സ്ഥാപിച്ചത് "ക്രിസ്ത്യൻ മൃതദേഹങ്ങളുടെയും അവരുടെ രക്ത നദികളുടെയും കൂമ്പാരങ്ങളിൽ" നിന്നാണെന്നു പരാമര്‍ശമുണ്ടായിരിന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഐസിസ് വീഡിയോകളില്‍ ക്രൈസ്തവരെ കൊല്ലുന്നതിലും അവരുടെ സ്വത്തുക്കളും പള്ളികളും നശിപ്പിക്കുന്നതിലും മാത്രമല്ല, തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ ഗ്രാമവാസികളെ നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതു പ്രകീർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ്, ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്, ബൊക്കോഹറാം പോലെയുള്ള തീവ്രവാദി സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചാണ് പഠനം പ്രധാനമായും കേന്ദ്രീകരിച്ചത്. തീവ്രവാദി സംഘടനകള്‍ തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുവാന്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വംശീയ ഉന്മൂലനത്തിന്റെയും, കൂട്ടക്കൊലയുടെയും നിരന്തരവും മന്ദഗതിയിലുമുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നതെന്നും ഗ്രാമം ആക്രമിച്ച് ഒരേസമയം തന്നെ ദേവാലയവും കര്‍ഷക കുടുംബങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇവിടെ നടന്നു വരുന്നതെന്നു എം.ഇ.എം.ആര്‍.ഐ വൈസ് പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.

പഠനഫലം അത്രയും ഭീകരമാണെന്ന് പറഞ്ഞ ആല്‍ബെര്‍ട്ടോ അവിടങ്ങളിലെ സാഹചര്യം ഇതിലും മോശമാണെന്നും, അല്‍ക്വയ്ദ, അല്‍-ഷബാബ്, നൈജീരിയയിലെ ഇസ്ലാമിക ഫുലാനി ഗോത്രവര്‍ഗ്ഗക്കാരെ പോലുള്ളവരും ക്രിസ്ത്യാനികളെ ആക്രമിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയപരവും, ആശയപരവും, ബൌദ്ധീകവും, സാമൂഹ്യവും, സാംസ്കാരികവും, മതപരവുമായ പ്രവണതകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് 1998-ല്‍ സ്ഥാപിതമായ എം.ഇ.എം.ആര്‍.ഐ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ശാഖകള്‍ ഉണ്ട്. സംഘടന തങ്ങളുടെ പഠനങ്ങള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, ജപ്പാനീസ്, സ്പാനിഷ്, ഹീബ്രു എന്നീ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്താറുണ്ട്.


Related Articles »