News

വീഡിയോക്ക് പിന്നാലെ ലോകമെമ്പാടും പ്രതിഷേധം; മണിപ്പൂര്‍ വിഷയത്തില്‍ 79 ദിവസങ്ങള്‍ക്ക് ഒടുവില്‍ മോദിയുടെ പ്രതികരണം

പ്രവാചകശബ്ദം 21-07-2023 - Friday

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായി വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഒടുവില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം കുറ്റകൃത്യങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കലാപം പിന്നിട്ടിട്ട് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര മോദിയുടെ പ്രതികരണമെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. നാനൂറോളം ക്രിസ്തീയ ആരാധനാലയങ്ങളും പതിനായിരകണക്കിന് ക്രൈസ്തവരുടെ ഭവനങ്ങളും തെരഞ്ഞുപിടിച്ചു ആക്രമണം നടത്തിയപ്പോഴും പ്രധാനമന്ത്രി അപകടകരമായ മൗനം പാലിക്കുകയായിരിന്നു. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി‌ജെ‌പി സര്‍ക്കാരില്‍ ഇടപെടല്‍ നടത്തി കലാപവും വംശീയഹത്യയും അവസാനിപ്പിക്കുവാന്‍ വിശാലമായ സാധ്യതകള്‍ ഉണ്ടായിരിന്നിട്ടും മോദി മൗനം തുടര്‍ന്നു. വിവിധ ക്രിസ്തീയ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി തെരുവുകളില്‍ ധര്‍ണ്ണ നടത്തി. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ അതിക്രൂരമായ സംഭവത്തിന്‍റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുന്നത്. മെയ് ആദ്യവാരത്തില്‍ നടന്ന സംഭവം, ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പുറത്തുവരികയായിരിന്നു.

ഇതിനിടെ കംഗ് പോകി ജില്ലയിലെ വീട്ടിൽനിന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോയ പോലീസ് ആൾക്കൂട്ടത്തിനു കൈമാറുകയായിരുന്നെന്ന് ലൈംഗീകാതിക്രമത്തിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടിൽനിന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കലാപകാരികൾക്കു മുന്നിൽ റോഡിൽ ഇറക്കിവിട്ടെന്ന് മാനഭംഗത്തിനിരയായെന്നു ഇവര്‍ മാധ്യമങ്ങളോട് പാഞ്ഞു. തന്നെയും തനിക്കൊപ്പമുണ്ടായിരുന്ന നാല്‍പ്പത്തിരണ്ടും അന്‍പത്തിരണ്ടും വയസുള്ള രണ്ടു സ്ത്രീകളെയും നഗ്നരാക്കി പീഡിപ്പിച്ചുവെന്നും പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.

അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തില്‍ മെയ്തി- കുക്കി കലാപത്തെക്കുറിച്ച് മോദി ഒന്നും പ്രതികരിച്ചില്ലായെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മണിപ്പൂർ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിൽ നടപടി സ്വീകരിക്കുമെന്നു മാത്രമാണ് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണമുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരിന്നു. മണിപ്പൂരില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവര്‍ 41 ശതമാനമാണ്. ആക്രമത്തിന് ഇരയായവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.


Related Articles »