India - 2024

കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പദയാത്ര: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

06-08-2023 - Sunday

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകസമൂഹം ഒറ്റക്കെട്ടായി സമ്മർദ്ധ ശക്തിയായി മാറുമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ വേണ്ടിവന്നാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിലൂടെ കർഷക പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കർഷകർ സമ്മർദ്ധ ശക്തിയായി മാറുന്നതിന്റെ പ്രാരംഭഘട്ടമാണ് 61 കർഷക സംഘടനകളുടെ കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (കാസ്) വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അടിയന്തരമായ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക പ്രഖ്യാപനം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും അഭിഭാഷകർക്കുമെല്ലാം ഇവിടെ സമ്മര്‍ദ്ധ ഗ്രൂപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കർഷകർ ഒരു സമ്മര്‍ദ്ധ ഗ്രൂപ്പായി മാറിയിട്ടില്ല. ഒന്നിച്ചുനിന്നു പ്രവർത്തിച്ചാൽ കർഷകർക്കു ഗുണമുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും ബിഷപ്പ് ഓർമിപ്പിച്ചു. കർഷകരിൽനിന്നു വാങ്ങിയ നെല്ല് വിറ്റ പണം കർഷകർ ക്കു നൽകാതെ സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കാൻ ഉപയോഗിക്കുന്ന അവസ്ഥയാണു നിലവിലുള്ളതെന്നു മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. തേങ്ങവില ഇത്രയും താഴ്ന്ന ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കർഷകർക്കു കിട്ടുന്ന പെൻഷൻ തുലോം തുച്ഛമാണ്. അതുത ന്നെ വൈകിയാണു കിട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »