India - 2024

പത്ര വാര്‍ത്ത തെറ്റിദ്ധാരണജനകമെന്ന് സീറോ മലബാര്‍ മീഡിയാ കമ്മീഷൻ

പ്രവാചകശബ്ദം 21-09-2023 - Thursday

കൊച്ചി: 'മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും' എന്ന ശീർഷകത്തിൽ പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് സീറോമലബാർസഭ മീഡിയാ കമ്മീഷൻ. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബർ 6-ാം തിയതി വന്നിരുന്നു. എന്നാൽ ഒരു പ്രമുഖ ദിനപത്രത്തിൽ 'മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും' എന്ന ശീർഷകത്തിൽ വന്നിരിക്കുന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് സീറോമലബാർസഭ പി.ആർ.ഒയും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.

ഫാ. നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് എന്നാണ് നൽകിയിരിക്കുന്ന വാർത്ത. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് മാറ്റുകയും, ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു. സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ഫാ. ആന്റണി പൂതവേലിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാൽ, ഫാ. നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസിസമൂഹവും മനസ്സിലാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മീഡിയാ കമ്മീഷൻ സെക്രട്ടറി അറിയിച്ചു.


Related Articles »