News - 2024

ഉത്തര്‍പ്രദേശില്‍ വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ തടങ്കലിലാക്കിയ 6 ക്രൈസ്തവര്‍ക്ക് മോചനം

പ്രവാചകശബ്ദം 18-12-2023 - Monday

സോന്‍ഭദ്രാ: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം. സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം അറസ്റ്റിലായ 6 ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിന് മുന്നോടിയായി ജാമ്യം നല്‍കിയത്. രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ (ബി.ജെ.പി) പ്രാദേശിക നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ 42 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ ആറ് പേരും. തന്റെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ഭാരവാഹികളില്‍ ഒരാളായ നാര്‍ സിംഗ് തങ്ങളോടു പ്രതികാരം ചെയ്തതാണെന്ന് ക്രൈസ്തവര്‍ കോടതിയെ അറിയിച്ചു.

തെറ്റായ വിവരങ്ങള്‍, പ്രലോഭനം, നിര്‍ബന്ധം എന്നിവ വഴി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്നതാണ് 2021-ലെ ‘ഉത്തര്‍പ്രദേശ്‌ മതപരിവര്‍ത്തന നിരോധന നിയമം’. എന്നാല്‍ ഈ നിയമ മറവില്‍ ക്രൈസ്തവരെ കുടുക്കാനാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി മേഖലകളില്‍ നിരവധി ആളുകളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചുകൊണ്ട് സര്‍ക്കാര്‍ അറ്റോര്‍ണി ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 6 ക്രൈസ്തവരും വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനുള്ള ഇവര്‍ പുറത്തുവരുമെന്നുമാണ് സൂചന. ക്രൈസ്തവരെ അവഹേളിക്കുവാന്‍ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന വ്യാജരോപണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസും ഹിന്ദുത്വവാദികളെ സഹായിക്കുന്നുണ്ടെന്നത് ക്രിസ്ത്യന്‍ നേതാക്കള്‍ നേരത്തേമുതല്‍ക്കേ ഉന്നയിച്ചുവരുന്ന ആരോപണമാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്നു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. 20 കോടിയോളം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.


Related Articles »