News - 2024

ദയാവധത്തിന് പിന്നാലെ ആത്മഹത്യ കൂടി നിയമവിധേയമാക്കാന്‍ നെതര്‍ലാന്‍ഡ് സര്‍ക്കാര്‍; പ്രതിഷേധവുമായി വിവിധ സംഘടനകള്‍

സ്വന്തം ലേഖകന്‍ 17-10-2016 - Monday

ആംസ്റ്റര്‍ഡാം: ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി കരുതുന്നവര്‍ക്ക് ദയാവധത്തിലൂടെ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ അവകാശം നല്‍കണമെന്ന നിയമവുമായി നെതര്‍ലന്‍ഡ് സര്‍ക്കാര്‍. ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ കരട് നിയമം. ഇതു സംബന്ധിച്ച നിയമ നിര്‍മാണത്തിനായി നിയമമന്ത്രി പാര്‍ലമെന്റിനെ സമീപിച്ചു.

അതേ സമയം ആരോഗ്യമന്ത്രിയും, നിയമ മന്ത്രിയും ഇതിനോടകം തന്നെ വിവാദമായ ഈ നിയമ ശുപാര്‍ശയെ പിന്‍തുണച്ചിട്ടുണ്ട്. ഇത്തരമൊരു നിയമം രാജ്യത്ത് അനിവാര്യമാണെന്ന് പാര്‍ലമെന്റിന് അയച്ച കത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. രോഗംമൂലം ദുരിതം അനുഭവിക്കുന്നവരെ ദയാവധത്തിന് അനുവദിക്കുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്. ജീവിതത്തില്‍ ഇനി ചെയ്തു തീര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ദയാവധത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന ഡോക്ടറുമാരുടെ പ്രവര്‍ത്തിയില്‍ കുറ്റകരമായി ഒന്നുമില്ലെന്നും പുതിയ നിയമം പറയുന്നു.

ദയാവധത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന 'നെതര്‍ലെന്‍ഡ് റൈറ്റ് ടു ഡൈ' അസോസിയേഷന്‍ പോലും പുതിയ നിയമത്തിലെ വ്യവസ്ഥയെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. 2015-ല്‍ മാത്രം അയ്യായിരത്തോളം ദയാവധങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. മൊത്തം മരണപ്പെട്ട ആളുകളുടെ നാലു ശതമാനമാണ് ഈ സംഖ്യ. കാരണമൊന്നും കൂടാതെ അളുകള്‍ക്ക് മരിക്കുവാന്‍ വേണ്ടി പുതിയ ഒരു നിയമം കൂടി വരുന്നതോടെ രാജ്യത്ത് ദയാവധത്തിലൂടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടും.

വിവാദങ്ങള്‍ ഉണ്ടായതിനാല്‍ തന്നെ പുതിയ നിയമം പാര്‍ലമെന്റില്‍ പാസാകുവാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏറെ സ്വതന്ത്രമായി ചിന്തിക്കുന്ന നെതര്‍ലന്‍ഡ് മാധ്യമങ്ങള്‍ പോലും പുതിയ നിയമത്തെ എതിര്‍ക്കുന്നുണ്ട്.

ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു. ഒരാള്‍ മരിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍, തീരുമാനം എടുക്കുന്ന വ്യക്തിയെ മാത്രമല്ല അത് ബാധിക്കുന്നതെന്നും പാര്‍ട്ടി പറയുന്നു. ആ വ്യക്തിയുമായി അടുത്ത് ഇടപെടുന്ന എല്ലാവരേയും, അതുപോലെ സമൂഹത്തേയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നും ക്രൈസ്തവ പാര്‍ട്ടികള്‍ വാദിക്കുന്നു. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനോടകം തന്നെ ശുപാര്‍ശയെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്.