News

വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരണമടഞ്ഞു

സ്വന്തം ലേഖകന്‍ 08-11-2016 - Tuesday

ഡുണ്ടോ: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. മിഷ്‌ണറി വൈദികനായ ഫാദര്‍ റോയി മൂത്തേടത്തു ആണ് മരിച്ചത്. ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നത്.

ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായിട്ടാണ് ഇവര്‍ ഡൂണ്ടോ ബിഷപ്പ് ഹൗസിലേക്ക് യാത്ര തിരിച്ചത്.

ലുണ്ട നോര്‍ത്തേയിലെ ഇടവക വികാരിയായ ഫാദര്‍ അല്‍സെ ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ ഫാദര്‍ റോയി മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടറുമാര്‍ അറിയിച്ചിട്ടുണ്ട്. ബിഷപ്പ് ഹൗസില്‍ നിന്ന്‍ 120 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

ഉദയപേരൂർ ഇടവകാംഗമായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികനായി സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു. റോഗാഷനിസ്റ്റ് ഓഫ് ഹേര്‍ട്ട് ഓഫ് ജീസസ് (ആര്‍‌സി‌ജെ) സഭാംഗമാണ് അദ്ദേഹം.

അകാലത്തില്‍ വേര്‍പിരിഞ്ഞ റോയി അച്ചനു പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലി

അച്ചന്റെ ആത്മശാന്തിക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം