Editor's Pick - 2024

നവംബർ : ചില ഓർമ്മപ്പെടുത്തലുകൾ

തോമസ്‌ ചെറിയാൻ 29-10-2015 - Thursday

വീണ്ടും ഒരു ഓർമ്മ ദിവസം കൂടി കടന്നു വരികയാണ് - മരിച്ച വിശ്വാസികളുടെ ദിവസം - നാളെയൊരു നാൾ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളില്ലാതെ നമുക്കുവേണ്ടി ആചരിക്കേണ്ടി വരുന്ന പ്രാർത്ഥനയുടെ, പരിത്യാഗത്തിന്റെ നാൾ

ജപമാല ഭക്തിയിലൂടെ പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ ഏറെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒക്ടോബർ മാസം നമ്മെ കടന്നു പോകാൻ ഏതാനം ചില ഉദയാസ്തമയങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. വർഷാരംഭത്തിൽ ദിവ്യ നാഥനായ ഈശോയുടെ നാമത്തിൽ തുടങ്ങി തിരുക്കുടുംബത്തിന്റെയും, വിശുദ്ധ യൗസെപ്പിന്റെയും പരിശുദ്ധ കുർബാനയുടെയും മാതാവിന്റെയും തിരുഹ്രുദയത്തിന്റെയും എല്ലാം അനുഗ്രഹങ്ങൾ നമ്മിലേക്ക്‌ ഓരോ മാസവും ചൊരിഞ്ഞ തിരുസഭ വർഷാവസനത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നീങ്ങുന്ന സഭാ മക്കളിൽ നിന്നും വളരെയേറെ പ്രാർത്ഥനകളും ഉപവി പ്രവൃത്തികളും ആവശ്യപ്പെടുന്ന മാസമാണ് സകല വിശുദ്ധരുടെയും തിരുനാളോട് കൂടി തുടങ്ങുന്ന, ശുദ്ധീകരണാത്മാക്കളുടെ മാസമായ നവംബർ.

"മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ, കൂടെപ്പോരും നിൻ ജീവിത ചെയ്തികളും" എന്നുള്ള പ്രാർത്ഥന പലപ്പോഴും മരിച്ചടക്ക് സമയത്തും ഒപ്പീസുകളിലും മാത്രം ചൊല്ലി "ഇന്ന് ഞാൻ നാളെ നീ" എന്ന് വായിക്കാൻ മറന്നു കൊണ്ട്, നമ്മുടെതായ ഈ ദൈർഘ്യം കുറഞ്ഞ ജീവിതത്തിന്റെ അന്തമില്ലാത്ത പ്രശന്ങ്ങളിൽ നാം ആകുലരാകുന്നു.

ശലോമിലൂടെ ദൈവ കൃപ ലോകത്തിനു പരിചയപ്പെടുത്തിയ ബെന്നിപുന്നത്തറ ഒരിക്കൽ പറഞ്ഞിട്ടുണ്ട് -മരണത്തിനപ്പുറമുള്ള ജീവിതത്തെപ്പറ്റി ബോധ്യമുള്ള ഒരു വിശ്വാസിക്ക് മാത്രമേ ലോകത്തിൽ ദൈവത്തിനു വേണ്ടി ജീവിക്കാൻ കഴിയൂ എന്ന്.

കഴിഞ്ഞ ദിവസം കുടുംബ സിനഡിൽ പ്രബന്ധമവതരിപ്പിച്ച റോമാനിയായിലെ ഡോക്ടർ ആങ്ക മരിയ സെർണെയ പറഞ്ഞ കാര്യം ഇതോടു കൂട്ടി വായിക്കേണ്ടതാണ് - കൌശലക്കാരനായ പഴയ സർപ്പം വച്ചു നീട്ടുന്ന പുതിയ പ്രലോഭനങ്ങളെപ്പറ്റി ബോധ്യമില്ലാത്ത മനുഷ്യ വംശം. സ്വർഗമില്ലാ എന്ന രീതിയിൽ ഭൂമിയിലെ സുഖ സൌകര്യങ്ങളുടെ പിന്നാലെ ഓടുന്ന പുതിയ തലമുറ, ചെറുതും വലുതുമായ സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്ന മാനവകുലം. ഇവിടെ നാം എന്ത് ചെയ്യണം? ഭോഷാ ഇന്ന് നിന്റെ ആൽമാവിനെ നിന്നിൽ നിന്നും തിരെകെയെടുത്താൽ നീ എന്ത് ചെയ്യും എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുക തന്നെ വേണം.

ശുദ്ധീകരണ സ്ഥലമെന്തെന്നും നാമെന്തിനവിടെ പോകേണ്ടി വരുമെന്നും നമുക്ക് ചിന്തിക്കാം. വിശുദ്ധ ഗ്രന്ഥത്തിൽ മോശയോട് കൂടെ ദൈവം എത്രമാത്രം അടുത്തിടപിഴകി എന്ന് നാം കാണുന്നു, എന്നിരുന്നാലും പുറപ്പാട് 33ൽ ദൈവം പറയുന്നു എന്നെ നേരിൽക്കാണാൻ മനുഷ്യന് സാധിക്കില്ലാ എന്ന്. വെളിപാടിന്റെ പുസ്തകത്തിൽ 21:27ൽ അവിടുന്നനുസ്മരിപ്പിക്കുന്നു കുഞ്ഞാടിന്റെ ഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധമായ യാതൊന്നും, മ്ലേച്ചതയും കൌടില്യവും പ്രവൃത്തിക്കുന്ന ആരും പ്രവേശിക്കില്ല. വീണ്ടും നാം കാണുന്നു സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ശിക്ഷാവിധിക്കർഹാനാകുമെന്ന്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നത് പോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്നും തിരുവചനം പറയുന്നു. സർവ്വ നന്മ സ്വരൂപനായിരിക്കുന്ന ദൈവം വാഗ്ദാനം ചെയ്യുന്ന വാസസ്ഥലം എത്ര വിശുദ്ധമാണെന്ന് മേൽപ്പറഞ്ഞ വചനങ്ങളാൽ വ്യക്തമാണല്ലോ

ശുദ്ധീകരണ സ്ഥലത്തെപ്പറ്റി വിശുദ്ധർക്ക് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം "പൂർണമായ സത്യം അറിയുകയും ആ സത്യത്തിലേക്കുള്ള വഴി മനസ്സിലാക്കുകയും എന്നാൽ അതിലെത്താനായി സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത പൂർണമായും ദൈവത്തിന്റെ കരുണയിലും മറ്റുള്ളവരുടെ കാരുണ്യ പ്രവൃത്തിയിലും ആശ്രയിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ" മറ്റൊന്ന് മനസ്സിലാക്കേണ്ടത് സത്യമായ ദൈവത്തെ മനസ്സിലാക്കുകയും നന്മയാകുന്ന ദൈവത്തിൽ നിന്ന് ചെറുതും വലുതുമായ പാപങ്ങളാൽ ആൽമാവിനെ പൊതിഞ്ഞിരിക്കുന്ന അശുദ്ധിയുടെ കാഠിന്യം മനസ്സിലാക്കുകയും ചെയ്യന്ന ആൽമാക്കൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ആൽമീയ ശുദ്ധീകര അവസ്ഥയാണിത്‌. വിശുദ്ധിയുടെ വെള്ള വസ്ത്രം ധരിച്ചു നിത്യജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ നാം കടന്നു പോകേണ്ടി വരുന്ന ശുദ്ധീകരണ പ്രക്രിയയാണ് ശുദ്ധീകരണ സ്ഥലം

ഒന്നല്ലെങ്കിൽ മറ്റൊരു വിശുദ്ധനെ, വിശുദ്ധയെ വളരെ വിശ്വാസത്തോടെ മാധ്യസ്ഥത്തിനായി വിളിക്കുന്നവരാണ് നാമെല്ലാം. അവരോ ഈ ക്ഷണിക ജീവിതത്തിലെ ഊരാക്കുടുക്കുകളിൽ പെടാതെ അനശ്വര സ്വർഗത്തിലേക്കുള്ള നമ്മുടെ ചൂണ്ടുപലകകളും. അനുദിന ജീവിതം ദൈവവുമായുള്ള സഹവാസമാക്കിത്തീർക്കാൻ ശ്രമിച്ച പല വിശുദ്ധരും മരിച്ച വിശ്വാസികൾക്കായുള്ള പ്രാർത്ഥന വളരെ ഗൌരവത്തോടെ കണ്ടവരനാണ്. ഇറ്റലിയിലെ വിശുദ്ധനായ പദ്രെ പിയോ, വിശുദ്ധ ജോണ്‍ മരിയാ വിയാന്നി, വിശുദ്ധ ജെട്രൂട്, വിശുദ്ധ ഫൗസ്തീന എന്നിവർ മരിച്ച വിശ്വാസികൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തവരിൽ ചിലര് മാത്രമാണ്.

നമ്മുടെ പ്രിയപ്പെട്ട വിശുദ്ധയായ ഏവുപ്രാസി അമ്മയും വളരെയേറെ ത്യാഗം സഹിച്ചു ശുദ്ധീകരണാൽമാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവന്നു മാത്രമല്ല വിശുദ്ധയുടെ പ്രാർത്ഥനാ സഹായം തേടി അനേകം ശുദ്ധീകരണാൽമാക്കൾ വിശുദ്ധയെ സന്ദർശിച്ചിരുന്നതായും വിശുദ്ധ വെളിപ്പെടുത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ശുദ്ധീകരണാൽമാക്കൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും അനേകം ശുദ്ധീകരണാൽമാക്കളെ നേരിൽ കാണുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. താനർപ്പിക്കുന്ന വിശുദ്ധ കുർബാനകളിൽ സഹായം തേടി അനേകം മരിച്ച വിശ്വാസികൾ വന്നിരുന്നതായി വിശുദ്ധ പാദ്രെ പിയോ വെളുപ്പെടുത്തിയിട്ടുണ്ട്.

അപ്പോൾ നാം എന്ത് ചെയ്യണം? നമുക്ക് മുൻപേ സ്വർഗം ഉറപ്പാക്കി കടന്നു പോയ വിശുദ്ധരുടെ കൈ മുറുകെ പിടിച്ച് നമ്മുടെ പ്രാർത്ഥനക്കും കാരുണ്യ പ്രവൃത്തികൾക്കും ഈലോകത്തിലും വരാൻ പോകുന്ന ലോകത്തിലും നൂറു മടങ്ങ്‌ പ്രതിഫലം ഉറപ്പു തന്ന നല്ല നാഥനോട്‌ ശുദ്ധീകരണ സ്ഥലത്തെ ആൽമാക്കൾക്കായി പ്രാർത്ഥിക്കാം അങ്ങനെ അർഹമായ സ്വർഗഭാഗ്യം അവർക്ക് നേടിക്കൊടുക്കുന്നതിലൂടെ ആസന്നമായ നമ്മുടെ സ്വർഗ യാത്രക്ക് മാധ്യസ്ഥം വഹിക്കാൻ അവരും ഉണ്ടാകുമെന്നുറപ്പിക്കാം. ഇതിന്നായി നമുക്ക് ശുദ്ധീകരനാൽമാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ടോളെന്റിനോയുടെ മാധ്യസ്ഥം തേടാം.

കാഴ്ച്ചയുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല എന്ന പഴമൊഴി പോലെ ഈ ഭൂമിയിലായിരിക്കുമ്പോൾ സ്വർഗീയ ജീവിതത്തിനായും ശുദ്ധീകരണാൽമ്മാക്കൾക്കായും നമുക്ക് ചെയ്യാൻ പറ്റുന്ന വിധവയുടെ കാണിക്കകൾ അനേകമാണ്, അതിൽ ചിലത് സൂചിപ്പിക്കട്ടെ

• എല്ലാ കൃപകളും മഹത്വവും അടങ്ങിയിരിക്കുന്ന, സ്വർഗം തന്നെ താണിറങ്ങി വരുന്ന പരിശുദ്ധ കുർബാനകൾ

• മനുഷ്യ സൃഷ്ടിമുതൽ ഇന്നുവരെ മനുഷ്യന്റെ കൂടെ വസിക്കാനാഗ്രഹിക്കുന്ന ദൈവത്തിന്റെ കൂടെ - ദിവ്യകാരുണ്യ ആരാധനയിൽ ആയിരിക്കുക

• ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തതെന്ന തിരുവചനം ഓർത്തുകൊണ്ട്‌ നാമായിരിക്കുന്ന ചുറ്റുപാടുകളിൽ ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെത്താനുള്ള ശ്രമം

• സകല കൃപകളുടെയും വിളനിലവും കരുണയുടെ അവതാരവുമായ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം

• കാവൽ മാലാഖാമാരോട് പ്രത്യേകിച്ച് നാരകീയ ശക്തികൾക്കെതിരായ സ്വർഗീയ സേനയുടെ തലവനായ വിശുദ്ധ മീഖായെലിനോടുള്ള മാധ്യസ്ഥം

• വിശുദ്ധിയുടെ വെള്ളക്കൊടി പാറിച്ച് നമുക്ക് മുൻപേ കടന്നു പോയവരോടുള്ള മാധ്യസ്ഥം

• നമ്മുടെ കുടുബങ്ങളിൽ നിന്നും അവിടുത്തെ തിരുനാമത്തിൽ കടന്നു പോയവർക്കായ് ദിവസേനയുള്ള പ്രാർത്ഥനകൾ, ഈലോകത്തിലായിരിക്കുമ്പോൾ അവരിൽ നിന്നും വന്നു പോയിട്ടുള്ള പാളിച്ചകൾക്കായുള്ള പ്രായശ്ശിത്തങ്ങൾ

• സഹനങ്ങളെ നിത്യ രക്ഷക്കുള്ള എളുപ്പ വഴികളായി കണ്ട്, ഇന്നനുഭവിക്കുന്ന സഹനങ്ങളെ അവിടുത്തെ കാണിക്കയായി സമർപ്പിക്കൽ


Related Articles »