News

ഫാ.ടോം ഉഴുന്നാലിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സന്ദേശം പുറത്ത്: തന്റെ മോചനത്തിനായി അദ്ദേഹം ലോകത്തോട് യാചിക്കുന്നു

സ്വന്തം ലേഖകന്‍ 26-12-2016 - Monday

യെമന്‍: മാര്‍ച്ച് മാസത്തില്‍ യമനില്‍ നിന്ന്‍ ഭീകരര്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. തട്ടികൊണ്ട് പോയവര്‍ ഗവണ്‍മെന്‍റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. താന്‍ യൂറോപ്പില്‍ നിന്നുള്ള വൈദികന്‍ ആയിരിന്നെങ്കില്‍ ഈ വിഷയം വളരെ ഗൌരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വൈദികനായതില്‍ തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യുന്നില്ലായെന്ന് അദ്ദേഹം പറയുന്നു.

തന്റെ മോചനത്തിനായി അധികാരികള്‍ എല്ലാം ചെയ്തുവെന്നാണ് മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നെങ്കിലും തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്തില്ല എന്നതാണു യാഥാര്‍ത്ഥ്യമെന്ന്‍ അദ്ദേഹം ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.

വീഡിയോയില്‍ അദ്ദേഹം അതീവ ദുഃഖിതനും ക്ഷീണിതനുമായി കാണപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയോടും മെത്രാന്‍മാരോടും ഗവണ്‍മെന്‍റ് അധികാരികളോടും ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും തന്റെ മോചനത്തിനു ആവശ്യമായത് ചെയ്യണമെയെന്ന് അദ്ദേഹം ഈ വീഡിയോയിലൂടെ യാചിക്കുന്നു.

വീഡിയോ

വീഡിയോ സന്ദേശത്തിന്റെ ലിഖിത രൂപം

ഞാൻ ഫാദർ ടോമി ജോർജ്. ഫാദർ ടോം എന്നും ഞാൻ അറിയപ്പെടുന്നു. ഞാൻ ഇന്ത്യയിലെ കേരളാ സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്. ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഏഡനിൽ ഒരു പള്ളിയിൽ പുരോഹിതനായി ജോലി ചെയ്യുന്നു. ക്രിസ്തുമതത്തിനു വേണ്ടി ഞാൻ ശുശ്രൂഷ ചെയ്തതുകൊണ്ട് മാർച്ചു മാസത്തിൽ എന്നെ തട്ടിക്കൊണ്ടുപോയി. ഇപ്പോൾ പല മാസങ്ങൾ കടന്നു പോയി. എന്നെ തട്ടിക്കൊണ്ടു പോയവർ എന്റെ മോചനത്തിനായി ഭാരത സർക്കാരുമായി പലതവണ ബന്ധപ്പെട്ടു. ബഹുമാന്യരായ രാഷ്ട്രപതി, പ്രധാനമന്ത്രി, എന്റെ മോചനത്തിനായി കാര്യമായതൊന്നും ചെയ്യാത്തതിൽ ഞാൻ ദു:ഖിതനാണ്. വാർത്ത റിപ്പോർട്ടുകളിൽ എന്റെ മോചനം എളുപ്പത്തിലാക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നത്. പക്ഷേ യാഥാർതത്തിൽ ഒന്നും നടന്നതായി കാണുന്നില്ല. ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. ഞാൻ എന്റെ സഹോദരന്മാരായ ഇന്ത്യയിലുള്ള ക്രിസ്ത്യാനികളോടും, മെത്രാൻമാരോടും വൈദീകരോടും നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ മോചനത്തിനു വേണ്ടി ശ്രമിക്കാനും എന്റെ ജീവൻ രക്ഷിക്കാനും ഞാൻ അപേക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ, യെമനിൽ ജോലി ചെയ്ത ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ ബന്ധനസ്ഥനായി, പക്ഷേ എന്റെ മോചനത്തിനായി എന്നെ തട്ടിക്കൊണ്ടു പോയവർ പലതവണ ബന്ധപ്പെട്ടിട്ടും ഫ്രാൻസീസ് പാപ്പായോ അബുദാബിയിലെ മെത്രാനോ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ ഞാൻ ദു:ഖിതനാണ്. എന്റെ സ്ഥാനത്ത് യൂറോപ്പിൽ നിന്നുള്ള ഒരു വൈദീകനായിരുന്നെങ്കിൽ എന്റെ കാര്യം കുറച്ചു കൂടെ ഗൗരവ്വമായി അവിടുത്തെ അധികാരികളും ജനങ്ങളും കാണുകയും എന്നെ മോചിപ്പിക്കുകയും ചെയ്തേനേ.

ഞാൻ ഇന്ത്യാക്കാരനായതുകൊണ്ട് എന്റെ മോചനം മൂല്യമുള്ളതായി ഒരു പക്ഷേ കാണുന്നില്ലായിരിക്കും. ഞാൻ ഇതിൽ ദു:ഖിതനാണ്. നോറാൻ എന്നു പേരുള്ള ഒരു ഫ്രഞ്ചു വനിതാ പ്രസ് റിപ്പോർട്ടറെ സനായിൽ വച്ചു തട്ടിക്കൊണ്ടു പോയതു എനിക്കറിയാം. അവൾ ഫ്രാൻസിസിൽ നിന്നുള്ളവളായിരുന്നതിനാൽ കുറച്ചു നാളുകൾക്കു മുമ്പ് അവൾ സ്വതന്ത്രയായി. ഞാൻ ഇന്ത്യക്കാരനായതിനാൽ എന്നെ പരിഗണിച്ചില്ല. പ്രിയ ജനങ്ങളെ, ഞാൻ നിങ്ങൾക്കു എല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ ജീവനെ രക്ഷിക്കാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങളോടു യാചിക്കുന്നു.

പ്രിയ ഫ്രാൻസീസ് പാപ്പായെ, പ്രിയ പരിശുദ്ധ പിതാവേ, ഒരു പിതാവ് എന്ന നിലയിൽ എന്റെ ജീവന്റെ കാര്യത്തിൽ ദയവായി ശ്രദ്ധിക്കുക. ലോകമെമ്പാടുമുള്ള മറ്റെല്ലാ ബിഷപ്പുമാരോടും എന്റെ സഹായത്തിനായി, എന്റെ ജീവൻ രക്ഷിക്കാനായി വരാൻ ആവശ്യപ്പെടുന്നു. ഞാൻ വളരെയധികം നിരാശനാണ്, എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക.

എന്റെ എല്ലാ സഹമനുഷ്യരോടും, വിവിധ സർക്കാരുകളോടും എന്നെ ഒരു മനുഷ്യവ്യക്തിയായി പരിഗണിക്കണമെന്നു അപേക്ഷിക്കുന്നു. മനുഷ്യതപരമായ തലത്തിൽ എന്റെ മോചനത്തിനും എന്റെ ജീവൻ രക്ഷിക്കാനുമായി എന്റെ സഹായത്തിനായി വരിക. എനിക്കു നിങ്ങുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കുക.

ഫാ.ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക