News

ക്ഷുരകനായിരുന്ന കറുത്ത അടിമ വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 13-02-2017 - Monday

വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഏറെ അപൂര്‍വ്വമായി ആലേഖനം ചെയ്യപ്പെടേണ്ട ചുവടുവെപ്പിന്‌ കത്തോലിക്ക സഭയില്‍ നടപടികള്‍ പുരോഗമിക്കുന്നു. മുടിവെട്ടുകാരനായിരുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അതും അടിമയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സഭയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്‌. പിയറി തൗസാന്ത്‌ എന്ന ക്ഷുരകനായ അടിമയെയാണ് കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇതിനകം തന്നെ ധന്യനായി പ്രഖ്യാപിക്കപ്പെട്ട പിയറി, ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചത്‌.

1766ല്‍ ഹെയ്‌ത്തിയില്‍ അടിമ പാരമ്പര്യത്തില്‍ ജനിച്ച പിയറിയുടെ യജമാനന്‍ കത്തോലിക്കാവിശ്വാസിയും കടുത്ത ദൈവഭയവുമുള്ള ബെരാര്‍ഡായിരിന്നു. തന്റെ യജമാനനില്‍ നിന്ന്‍ ലഭിച്ച പ്രത്യേക പരിഗണനയും സ്‌നേഹവും നല്ലൊരു കത്തോലിക്കനായി ജീവിക്കാന്‍ അദ്ദേഹത്തിനു അവസരമൊരുക്കി. അധികം വൈകാതെ ബെരാര്‍ഡ്‌ തന്റെ മകന്‍ ജീന്‍ ബര്‍നാഡിനെ സ്വത്തുക്കളേയും അടിമകളേയും ഏല്‍പ്പിച്ച്‌ ഫ്രാന്‍സിലേക്കു താമസം മാറ്റി.

ഹെയ്‌ത്തിയില്‍ അങ്ങോളമിങ്ങോളം അടിമകള്‍ യജമാനന്മാര്‍ക്കെതിരെ സംഘടിതരായിക്കൊണ്ടിരുന്ന കാഘട്ടമായിരുന്നു അത്‌. പിയറിയുടെ ഉടമ ജീന്‍ ബെരാര്‍ഡിന്‌ നിരവധി കരിമ്പിന്‍ തോട്ടങ്ങളുണ്ടായിരുന്നെങ്കിലും പിയറി വിശ്വസ്‌തനായിരുന്നതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്യാനായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഹെയ്‌ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ മുതലാളിയും കുടുംബവും അവര്‍ക്ക്‌ പ്രിയരായ അഞ്ച്‌ അടിമകളെയും കൂട്ടി 1787ല്‍ ന്യുയോര്‍ക്കിലേക്ക്‌ ചേക്കേറി. ഇതില്‍ പിയറിയും സഹോദരി റൊസാലിയുമുണ്ടായിരുന്നു.

കഠിനാദ്ധ്വാനം, വിശ്വസ്‌തത സര്‍വ്വോപരി നല്ല കത്തോലിക്ക വിശ്വാസി തുടങ്ങിയ ഗുണങ്ങളാല്‍ ജീനും പിയറിയെ ഏറെ ഇഷ്ടപ്പെട്ടു. പതിനാറു മണിക്കൂര്‍ വീതം ജോലിചെയ്‌തിരുന്ന പിയറിയെ ജീന്‍ ബെരാര്‍ഡ് കേശാലങ്കാരം പരിശീലിപ്പിക്കാന്‍ അയച്ചു. പിയറിയെ സ്വതന്ത്രനാക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു അത്‌. ഇതിനിടെ ഹെയ്‌ത്തിയിലെ വസ്‌തുവകകളും കരിമ്പിന്‍തോട്ടങ്ങളും സംഘടിത അടിമമുന്നേറ്റത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടതറിഞ്ഞ ജീന്‍ ബെരാര്‍ഡ് ഹൃദയസ്തഭനം മൂലം മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിധവ പുനര്‍വിവാഹം ചെയ്‌തതോടെ പിയറി സ്വതന്ത്രനായി.

കഠിനാദ്ധ്വാനം ചെയ്‌ത പിയറി, തന്റെ സോദരി റോസാലിയായേയും പ്രണയിനി ജൂലിയറ്റിനേയും ഉടമകള്‍ക്ക്‌ പണം നല്‍കി അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു. പിന്നീട് അദ്ദേഹം ജൂലിയറ്റിനെ വിവാഹം കഴിച്ചു. ശിഷ്ട്ട കാലം പിയറി ജീവിച്ചത്‌ തന്റെ കാരുണ്യപ്രവര്‍ത്തികളിലൂടെ കത്തോലിക്ക വിശ്വാസം പ്രഘോഷിക്കുവാനായിരിന്നു. നിര്‍ധനരെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി. നഗരത്തില്‍ അനാഥാലയം നടത്തിയിരുന്ന മദര്‍ അന്‍ സെറ്റൊനെ സഹായിച്ചു.

ധനവാന്മാരുടെ ഭാര്യമാര്‍ക്ക് കേശാലങ്കാരം ചെയ്‌തു കൊടുത്തിരുന്നതിനാല്‍ അനാഥാലയത്തിനു ആവശ്യമായ പണസമാഹരണത്തിനു പിയറിയ്ക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അക്കാലത്ത്‌ കത്തോലിക്കനായി ജീവിക്കുന്നത്‌ ഭിഷണികള്‍ ക്ഷണിച്ചു വരുത്താന്‍ പോന്നതായിരുന്നെങ്കിലും തന്റെ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു. 66 വര്‍ഷം മുടങ്ങാതെ പിയറി വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു.

1857 ജൂണ്‍ 30-നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ പിയറിക്കു 87 വയസ്സായിരിന്നു. പിയറിയുടെ പുണ്യജീവിതം അനേകരെയാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത്. 1991-ല്‍ പിയറിയെ ദൈവദാസനായി പ്രഖ്യാപിച്ചു. 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍ വിശുദ്ധ ജോണ്‍ ജോണ്‍ പോള്‍ മാര്‍പാപ്പയാണ് പിയറി തൗസാന്തിനെ ധന്യനായി പ്രഖ്യാപിച്ചത്.


Related Articles »