Meditation. - May 2024

ആര്‍ക്കാണ് യേശു 'ദൈവരാജ്യം' വാഗ്ദാനം ചെയ്തിട്ടുള്ളത്?

സ്വന്തം ലേഖകന്‍ 04-05-2023 - Thursday

"അവൻ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍." (മർക്കോസ് 1:15)

യേശു ഏകരക്ഷകൻ: മെയ് 4
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേക്കു വരണമെന്നും ദൈവം ആഗ്രഹിക്കുന്നു. യേശു മുന്‍ഗണനപരമായ സ്നേഹത്തോടെ സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് തിരിയുന്നുവന്നത് സഭയുടെ അംഗങ്ങളല്ലാത്ത ആളുകളെപ്പോലും ആകര്‍ഷിക്കുന്ന കാര്യമാണ്. ദരിദ്രരും, ദുഃഖിതരും, പീഡനത്തിന്‍റെയും അക്രമത്തിന്‍റെയും ഇരകളും, നിര്‍മ്മലഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരും, അവിടത്തെ കാരുണ്യവും നീതിയും സമാധാനവും അന്വേഷിക്കുന്നവരുമാണ് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതെന്ന് മലയിലെ പ്രസംഗത്തിൽ യേശു വ്യക്തമാക്കുന്നു.

സ്വർഗ്ഗരാജ്യത്തിന്റെ മേശയിലേക്ക് യേശു പാപികളെയും സവിശേഷമാം വിധം ക്ഷണിക്കുന്നു: "ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് അആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" (മര്‍ക്കോ 2:17). സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു.

യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലിയായിലേക്കു വന്നു. അവിടുന്ന് പറഞ്ഞു: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍". ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗരാജ്യം ഉദ്ഘാടനം ചെയ്തു. 'തന്‍റെ ദൈവിക ജീവനില്‍ മനുഷ്യരെ പങ്കുചേർക്കുക' എന്നതാണു പിതാവായ ദൈവത്തിന്റെ ഇഷ്ടം. അതിനായി തന്‍റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ അവിടുന്ന് സകല മനുഷ്യരെയും ക്ഷണിക്കുന്നു. ഇപ്രകാരം ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമാണ് ഭൂമിയില്‍ സ്വര്‍ഗരാജ്യത്തിന്‍റെ വിത്തും സമാരംഭവുമായ സഭ.

യേശു പറഞ്ഞു: "ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും" (യോഹ 12:32). യേശുക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. ആദ്യം ഇസ്രായേല്‍ മക്കളോടു പ്രഘോഷിക്കപ്പെട്ട മെസ്സയാനികരാജ്യം, സര്‍വ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അതില്‍ പ്രവേശിക്കാന്‍ യേശുവിന്‍റെ വചനം സ്വീകരിക്കണം. വിശ്വാസപൂര്‍വം ആ വചനം ശ്രവിക്കുകയും അവിടുത്തെ ആട്ടിൻകൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവരാജ്യം സ്വീകരിച്ചവരാണ്. അനന്തരം അത് സ്വതസിദ്ധമായ ശക്തിയാല്‍ മുളയ്ക്കുകയും കൊയ്ത്തുകാലം വരെ വളരുകയും ചെയ്യുന്നു.

വിചിന്തനം
ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്‍റെ വചനത്തിലും, പ്രവൃത്തികളിലും, സാന്നിധ്യത്തിലും, മനുഷ്യസമക്ഷം ഈ രാജ്യം പ്രകാശിതമായി. ഈ രാജ്യത്തിന്‍റെ വിത്തും സമാരംഭവുമാണ് സഭ. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനെയാണ്‌ ഭരമേല്‍പ്പിച്ചിരിക്കുന്നത്. അതിനാൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുത്തെ വചനങ്ങൾ പാലിക്കുകയും, അവിടുത്തെ മൗതിക ശരീരമായ സഭയോട് ചേർന്നു നിൽക്കുകയും വേണം. ലോകം മുഴുവനും ഈ സത്യത്തിന്‍റെ അറിവിലേക്കു വരുന്നതിനും, എല്ലാ മനുഷ്യരും രക്ഷിക്കപ്പെടുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »