News

ക്രിസ്തു സ്നേഹത്താല്‍ നിറഞ്ഞ ജീവന്റെ സാക്ഷ്യം ലോകത്തോട് പ്രഘോഷിച്ച് ജെസീക്ക നിത്യതയിലേക്ക് യാത്രയായി

പ്രവാചകശബ്ദം 10-04-2024 - Wednesday

ന്യൂയോര്‍ക്ക്: ഗർഭസ്ഥ ശിശുവിന് വേണ്ടി കാൻസർ ചികിത്സകൾ ഉപേക്ഷിക്കാൻ തീരുമാനിച്ച നാല് കുട്ടികളുടെ അമ്മയും പ്രോലൈഫ് വക്താവുമായ ജെസീക്ക ഹന്ന നിത്യതയില്‍. ജീവന്റെ മഹത്വത്തിനും ക്രിസ്തീയ വിശ്വാസ സാക്ഷ്യത്തിനും ശക്തമായ പ്രാധാന്യം നല്‍കിയ ജെസീക്ക തങ്ങളുടെ സാക്ഷ്യ ജീവിതം ലോകത്തോട് പ്രഘോഷിക്കുവാന്‍ വേണ്ടി ആരംഭിച്ച 'ബ്ലസ്ഡ് ബൈ കാന്‍സര്‍' എന്ന ഇന്‍സ്റ്റഗ്രാം ഹാൻഡില്‍ അവളുടെ ഭർത്താവ് ലാമർ മരണ വാര്‍ത്ത പോസ്റ്റ് ചെയ്യുകയായിരിന്നു. "എൻ്റെ സുന്ദരിയായ വധു ജെസീക്ക അവളുടെ ശാശ്വതമായ പ്രതിഫലത്തിനായി സമാധാനപരമായി യാത്രയായി" എന്ന വാക്കുകളോടെയായിരിന്നു പോസ്റ്റ്.

രണ്ട് വർഷം മുമ്പ്, തൻ്റെ ഇളയ മകൻ തോമസിനെ 14 ആഴ്ച ഗർഭിണിയായിരിക്കെയാണ്, അവൾക്ക് സ്തനാർബുദമാണെന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയത്. പല ഡോക്ടർമാരും ഗർഭഛിദ്രം നടത്താൻ ഉപദേശിച്ചെങ്കിലും അവൾ നിരസിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം, ട്യൂമർ 13 സെൻ്റീമീറ്ററാണെന്ന് അവളോട് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇതിനിടെ ലിംഫ് നോഡുകളിൽ കാൻസറും കണ്ടെത്തി. എന്നാല്‍ ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന് ഉടമയായ ഹന്ന തൻ്റെ വിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരിന്നു.

വാഴ്ത്തപ്പെട്ട സോളനസ് കാസിയുടെ മാധ്യസ്ഥം അവൾ പ്രത്യേകം തേടി. ഗർഭിണിയായിരിക്കെ സ്തനാർബുദവുമായുള്ള പോരാട്ടത്തിൽ, പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ടാണ് അവള്‍ ജീവിതം മുന്നോട്ടുനീക്കിയത്. ഒടുവില്‍ അവള്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ചതിനുശേഷം, സ്കാനിംഗ് റിപ്പോര്‍ട്ടുകളില്‍ കാന്‍സര്‍ സംബന്ധമായ യാതൊരു സൂചനയുമില്ലായിരിന്നു. എന്നാല്‍ 2022ൽ, കാൻസർ അവളെ വീണ്ടും പിടികൂടി. ഇത്തവണ അത് സ്റ്റേജ് 4 ആയി. എന്നാല്‍ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ രോഗത്തെ കാണാനായിരിന്നു അവളുടെ തീരുമാനം. രോഗനിർണയം നടത്തിയ സമയത്ത്, ദൈവം തന്നെ എന്തിനോ വേണ്ടി വിളിക്കുന്നതായി ഹന്നയ്ക്ക് തോന്നിയിരുന്നു.

സ്വന്തം ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ, രോഗനിർണയം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അവൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി, തൻ്റെ യാത്ര മറ്റുള്ളവരുമായി പങ്കുവെക്കാനും തൻ്റെ അനുയായികളോടൊപ്പം പ്രാർത്ഥിക്കാനും അവരുടെ നിയോഗങ്ങള്‍ക്കായി തൻ്റെ സഹനം വാഗ്ദാനം ചെയ്യാനും കഴിയുന്ന ഒരു പ്രാർത്ഥന സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടി. അങ്ങനെയാണ് 'ബ്ലസ്ഡ് ബൈ കാന്‍സര്‍' എന്ന അക്കൌണ്ട് ആരംഭിക്കുന്നത്.

“ദൈവം എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. അവൻ്റെ കൃപയും കാരുണ്യവും ഉപയോഗിച്ച് എങ്ങനെ മനോഹരമായി മരിക്കാമെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കേണ്ട പാതയിലേക്ക് അവൻ എന്നെ കൊണ്ടുപോകാൻ പോവുകയാണോ? അതോ അവൻ ഒരു അത്ഭുതം കാണിക്കാൻ പോകുകയാണോ? നിങ്ങൾ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ വിചാരിച്ചാലും, ദൈവത്തിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് ആളുകകള്‍ക്ക് മനസിലാക്കി നല്കുവാന്‍ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു"- ഹന്ന മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകളായിരിന്നു ഇത്.

ഹന്നയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് 45,000-ലധികം ഫോളോവേഴ്‌സായി വളർന്നു. ഇവിടെ വച്ചാണ് അവൾ അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവെച്ചത്. തന്നിലേക്ക് എത്തിയ മറ്റുള്ളവർക്കായി അവള്‍ പ്രാർത്ഥിച്ചു. രോഗ കിടക്കയിലും ഹന്നയുടെ ശക്തമായ കത്തോലിക്ക വിശ്വാസവും തീക്ഷ്ണതയും അനേകരെ വിശ്വാസത്തില്‍ ആഴപ്പെടുത്തി. സഹന തീച്ചൂളയില്‍ വെന്തുരുകിയപ്പോഴും ഈശോയിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ട് ഹന്ന നല്കിയ ജീവന്റെ ക്രിസ്തീയ സാക്ഷ്യം ആയിരങ്ങള്‍ക്കാണ് ഇന്നു പ്രചോദനമേകുന്നത്.


Related Articles »