Daily Saints.

0: December 18: വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും

ഷാജു പൈലി 14-12-2015 - Monday

വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു (ഒരു പക്ഷെ ഫിലിപ്പിയിലെ). ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി വഴി റോമിലേക്കുള്ള യാത്ര തുടര്‍ന്നു എന്നാണ് വിശുദ്ധ പോളികാര്‍പ്പ് ഫിലിപ്പിയര്‍ക്കുള്ള തന്റെ അപ്പസ്തോലിക ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

വിശുദ്ധ പോളികാര്‍പ്പിന്റെ അപ്പസ്തോലിക ലേഖനങ്ങളും മറ്റ്‌ പുരാതന്‍ രേഖകളും സൂചിപ്പിച്ചിരിക്കുന്നതിന്‍ പ്രകാരം വിശുദ്ധ ഇഗ്നേഷ്യസ് മറികടന്ന അതേ സുവിശേഷ ദൗത്യം പോലെ തന്നെ ഈ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലവും ഏഷ്യാമൈനറില്‍ ഉടനീളം വിശ്വാസം പ്രചരിക്കുന്നതിനു കാരണമായി. വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും അവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പ്‌ തന്നെ പുരാതന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ഒരു മാതൃകയായിരുന്നു. ഇതിനാല്‍ തന്നെ, അവരെ വിശ്വാസത്തിന്റെ ധീര-യോദ്ധാക്കള്‍ എന്ന നിലക്കാണ് ആദരിച്ചു വന്നിരുന്നത്.

ഏതാണ്ട് 107-മത്തെ വര്‍ഷം വിശുദ്ധന്‍മാരായ റൂഫസിനേയും, സോസിമസിനേയും റോമിലെ കൊളോസിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തിനു മുന്‍പില്‍ വച്ച് വിശുദ്ധ ഇഗ്നേഷ്യേസിനെ വധിച്ചതിനു സമാനമായ രീതിയില്‍ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരുന്നു.


Related Articles »