India - 2024
സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു ഭരണങ്ങാനം
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
ഭരണങ്ങാനം: സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾദിനത്തില്‍ ഭരണങ്ങാനത്ത് എത്തിയത് ആയിരങ്ങള്‍. വിശുദ്ധയുടെ ഭൗതികശരീരം കബറടക്കിയ ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും പുണ്യപരിമളം നിറയുന്ന ക്ലാരമഠത്തിലും പുണ്യജീവിതത്തിനു സാക്ഷ്യം പകരുന്ന മ്യൂസിയവും സന്ദര്‍ശിക്കുവാന്‍ നാനാജാതി മതസ്ഥര്‍ ആണ് എത്തിയത്. ഇന്നലെ രാവിലെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. തുടർന്ന് വിശുദ്ധ കുർബാന അർപ്പണം നടന്നു. തിരുനാൾ റാസയ്ക്കു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികരായിരുന്നു.
ഫാ. തോമസ് ഓലിക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. അലക്സാണ്ടർ പൈകട എന്നിവർ നേതൃത്വം നൽകിയ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും സംവഹിച്ചു നടന്ന ജപമാല പ്രദിക്ഷണത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വിവിധ സമയങ്ങളിൽ ഫാ.തോമസ് പാറയ്ക്കൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഫാ.സെബാസ്റ്റ്യൻ പടിക്കക്കുഴിപ്പിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, ഫാ. ഏബ്രഹാം വെട്ടുവയലിൽ, മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മോണ്‍. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോണ്‍.ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.