Meditation. - July 2024

യേശു ദൈവമാണെന്നു ലോകം മുഴുവനും കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ടു കേള്‍ക്കുകയും ചെയ്യട്ടെ

സ്വന്തം ലേഖകന്‍ 27-07-2023 - Thursday

"യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു" (യോഹ 5: 17).

യേശു ഏകരക്ഷകൻ: ജൂലൈ 27
യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു. മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ 'തന്നെത്തന്നെ ദൈവമാക്കുന്ന' വെറും ഒരു മനുഷ്യനായി അവിടുത്തെ കാണുകയും ദൈവദൂഷകനായി അവിടുത്തെ വിധിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തു.

"എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു" (മത്താ 12: 30), "യോനായേക്കാളും... സോളമനേക്കാളും വലിയവന്‍" (മത്താ 12:41-42), "ദേവാലയത്തേക്കാള്‍ ശ്രേഷ്ഠമായവന്‍" (മത്താ 12:6) എന്നു അവിടുന്ന് വെളിപ്പെടുത്തി. ദാവീദ് മിശിഹായേ തന്റെ കര്‍ത്താവ് എന്നു വിളിച്ചു എന്നു അവിടുന്ന് ഓര്‍മ്മിപ്പിച്ചു (മത്താ 22:45). "അബ്രാഹത്തിന് മുമ്പ് ഞാന്‍ ഉണ്ട്" (യോഹ 8:58), "ഞാനും പിതാവും ഒന്നാണ്" (യോഹ 10:30) എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളെ അവിടുത്തെ വ്യക്തിത്വത്തിന്റെ ദൈവീകമായ തനിമ ലോകത്തിന് കാണിച്ചുകൊടുത്തു.

യേശുക്രിസ്തു ദൈവമായതുകൊണ്ട് അവിടുന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. ഇപ്രകാരം താന്‍ ചെയ്ത പിതാവിന്റെ പ്രവൃത്തികള്‍ മൂലം തന്നില്‍ വിശ്വസിക്കുവാന്‍ യേശു ആവശ്യപ്പെടുന്നു. (യോഹ 10:37).

പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടും, മനുഷ്യരോടുള്ള പിതാവിന്റെ സ്നേഹത്തെ തന്റെ മാനുഷികഹൃദയത്തില്‍ പൂര്‍ണ്ണമായും ആശ്ലേഷിച്ചു കൊണ്ടും യേശു മനുഷ്യനായി അവതരിച്ച ദൈവമാണെന്നു ലോകത്തിന് വെളിപ്പെടുത്തി. യേശു എല്ലാ മനുഷ്യരെയും അവസാനം വരെ സ്നേഹിച്ചു, കാരണം "സ്നേഹിതര്‍ക്ക് വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഒരുവനുമില്ല" (യോഹ 15:13). അനേകരുടെ വീണ്ടെടുപ്പിനായി തന്റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്നു അവിടുന്ന് ഉറപ്പിച്ച് പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല: പിന്നെയോ മനുഷ്യവംശം മുഴുവനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.

വിചിന്തനം
യേശുക്രിസ്തു ദൈവമാണെന്നും, അവിടുന്ന് മനുഷ്യനായി അവതരിച്ചത് മനുഷ്യവംശം മുഴുവനും വേണ്ടിയാണെന്നും അവിടുന്നിലൂടെ വെളിപ്പെട്ടത് പിതാവായ ദൈവത്തിന്റെ സ്നേഹമാണെന്നും നാം വിശ്വസിക്കുമ്പോഴാണ് നമ്മുടെ ദൈവവിശ്വാസം സത്യമാകുന്നത്. ഇപ്രകാരം വിശ്വസിക്കാത്തവരാരും സത്യദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഈ സത്യ വിശ്വാസം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ പ്രഘോഷിക്കപ്പെടുകയും മനുഷ്യവംശം മുഴുവനും തങ്ങള്‍ക്ക് വേണ്ടി മരിച്ച് ഉത്ഥാനം ചെയ്തു പിതാവിന്റെ വലതുഭാഗത്തിരിന്നു മാധ്യസ്ഥം വഹിക്കുന്ന യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനും, അങ്ങനെ എല്ലാവരും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »