Meditation. - August 2024

യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കും

സ്വന്തം ലേഖകന്‍ 15-08-2023 - Tuesday

"യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 15
പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ യേശു തന്നോടുതന്നെ ബന്ധിപ്പിക്കുന്നു. അവിടുന്നു പറയുന്നു: "ഞാനാണ് പുനരുത്ഥാനവും ജീവനും". തന്നില്‍ വിശ്വസിക്കുന്നവരെയും, തന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരെയും, യേശു തന്നെയാണ് അവസാന ദിവസം ഉയിര്‍പ്പിക്കുന്നത്. മരണമടഞ്ഞ ചിലര്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ട് അവിടുന്ന് തന്റെ ഭൗമികജീവിതകാലത്തു തന്നെ അതിന്‍റെ അടയാളവും അച്ചാരവും നല്‍കുന്നു. അവിടുത്തെ മാതാവായ കന്യകാമറിയമാകട്ടെ, അവളുടെ ഇഹലോകത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. മറിയത്തിന്റെ ഈ സ്വർഗ്ഗാരോപണം "ജീവൻ നൽകുകയും അതു സമൃദ്ധമായി നൽകുകയും ചെയ്യുന്ന" ക്രിസ്തുവിന്റെ പ്രവർത്തിയാണ്.

യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണവും (Ascension), മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും (Assumption) തമ്മില്‍ വലിയ വ്യത്യാസമുണ്ട്. യേശുവിന്‍റേത് സ്വര്‍ഗ്ഗാരോഹണമാണ്. അതായത് മനുഷ്യാവതാരത്തില്‍ സംഭവിച്ച സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ അവരോഹണത്തോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നതും പിതാവിങ്കലേക്കുള്ള തിരിച്ചുപോക്കുമാണ് ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം. എന്നാല്‍ മറിയത്തിന്‍റേത് സ്വര്‍ഗ്ഗാരോപണമാണ്. അതായത് ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ അവര്‍ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെടുകയാണ് ചെയ്തത്. ഭാഗ്യവതിയായ കന്യാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം തന്‍റെ പുത്രന്‍റെ പുനരുത്ഥാനത്തിലുള്ള അവരുടെ അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനവുമാണ്‌.

മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു പിതാവിന്‍റെ ഭവനത്തിലേക്ക്, അതായത് ദൈവത്തിന്‍റെ ജീവനിലേക്കും, സന്തോഷത്തിലേക്കും കടന്നു ചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക് അവിടുത്തെ അവയവങ്ങളായ നമുക്കും ഒരിക്കല്‍ പോകാന്‍ കഴിയും. ഇപ്രകാരമുള്ള ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനമായിട്ടാണ് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെ നാം കാണേണ്ടത്. യേശുവില്‍ വിശ്വസിക്കുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പുനരുത്ഥാനത്തില്‍ ആത്മശരീരങ്ങളോടെ മറിയത്തെപ്പോലെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കും.

വിചിന്തനം
ക്രിസ്തു മരിച്ചവരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നിത്യമായി ജീവിക്കുകയും ചെയ്യുന്നു. അതുപോലെ ക്രിസ്തുവിൽ വിശ്വസിക്കുന്നവരും ഉത്ഥിതനായ അവിടുത്തോടു കൂടെ മരണശേഷം എന്നേക്കും ജീവിക്കും. ബലഹീനമായ മനുഷ്യപ്രകൃതിക്ക് ക്രിസ്തുവിലൂടെ മാത്രം സാധ്യമാകുന്ന പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനമാണ്‌ മറിയത്തിന്റെ സ്വർഗ്ഗാരോപണം. വിശ്വാസികളുടെ മാതാവായ മറിയത്തെപ്പോലെ, ഓരോ ക്രൈസ്തവ വിശ്വാസിക്കും പുനരുത്ഥാനത്തില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കാൻ സാധിക്കും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »