Meditation. - August 2024

സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള ഏഴു യാചനകള്‍

സ്വന്തം ലേഖകന്‍ 01-08-2023 - Tuesday

"അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും" (മര്‍ക്കോ 11: 24).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 21
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനയിലൂടെ നാം പിതാവായ ദൈവത്തെ ആരാധിക്കാനും സ്നേഹിക്കാനും സ്തുതിക്കാനും അവിടുത്തെ സാന്നിധ്യത്തില്‍ വരുമ്പോൾ, യേശുക്രിസ്തുവിലൂടെ നമ്മുക്കു ലഭിച്ച പുത്രസ്വീകാരത്തിന്‍റെ ആത്മാവ്, നമ്മുടെ ഹൃദയങ്ങളില്‍ ഏഴു യാചനകൾ ഉയര്‍ത്തുന്നു. ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ഈ യാചനകളിൽ കൂടുതല്‍ ദൈവസ്പര്‍ശിയായ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്‍റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു. അവസാനത്തെ നാലെണ്ണം നമ്മുടെ ദുര്‍ഭഗാവസ്ഥയെ അവിടുത്തെ കൃപാവരത്തിനു സമർപ്പിക്കുന്നു. നമ്മുടെ ബലഹീനതകളുടെ ആഴം ദൈവത്തിന്റെ കരുണയുടെ ആഴത്തെ വിളിച്ചപേക്ഷിക്കുന്നു.

ആദ്യത്തെ മൂന്നു യാചനകളായ "അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ" നമ്മെ ദൈവത്തിങ്കലേക്കു അവിടുത്തെ പ്രതി നയിക്കുന്നു. ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങളിലേക്കു നമ്മുടെ ഹൃദയം തിരിയുന്നു: ദൈവത്തിന്റെ നാമം, ദൈവത്തിന്റെ രാജ്യം, ദൈവത്തിന്റെ മനസ്സ്! നാം സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച് ആദ്യം ചിന്തിക്കുക സ്നേഹത്തിന്‍റെ പ്രത്യേകതയാണ്. ഈ മൂന്നു യാചനകളിലും നാം നമ്മെക്കുറിച്ച് ഒന്നും പറയുന്നില്ല; ദൈവത്തിന്റെ മഹത്വം മാത്രം ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ നമ്മുടെ ഈ ആഗ്രഹം ക്രിസ്തുവിന് തന്‍റെ പിതാവിന്‍റെ മഹത്വത്തിനായുള്ള തീവ്രമായ ആഗ്രഹത്തോടു ചേർത്തുവയ്ക്കപ്പെടുന്നു.

"നാമം പൂജിതമാകണം... രാജ്യം വരണം... തിരുമനസ്സ് നിറവേറണം..." ഈ മൂന്നു യാചനകളും രക്ഷകനായ ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിലൂടെ ശ്രവിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ദൈവം ഇതുവരെ എല്ലാറ്റിലും എല്ലാമായിട്ടില്ലാത്തതിനാല്‍ ഈ യാചനകള്‍ പ്രത്യാശയില്‍ അവയുടെ അന്തിമ പൂര്‍ത്തീകരണം ലക്ഷ്യം വയ്ക്കുന്നു. "സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ" (1 കോറി 15:28).

അവസാനത്തെ നാലു യാചനകളിൽ നമ്മുടെ പ്രതീക്ഷകളുടെ അര്‍പ്പണം നടക്കുന്നു. കരുണാമയനായ പിതാവിന്‍റെ കടാക്ഷം ആകര്‍ഷിച്ചുകൊണ്ട് നമ്മുടെ യാചനകൾ നമ്മില്‍ നിന്നും മുകളിലേക്കുയരുന്നു. അങ്ങനെ ഇപ്പോള്‍ത്തന്നെ അവിടുത്തെ ദാനങ്ങൾ നമുക്ക് സമീപസ്ഥമായിരിക്കുന്നു. "ഞങ്ങള്‍ക്ക് നല്‍കണമേ... ഞങ്ങളോടു ക്ഷമിക്കണമേ... ഞങ്ങളെ ഉള്‍പ്പെടുത്തരുതേ... ഞങ്ങളെ രക്ഷിക്കണമേ....". ഇവയിൽ നാലും അഞ്ചും യാചനകളായ "ഞങ്ങള്‍ക്ക് നല്‍കണമേ... ഞങ്ങളോടു ക്ഷമിക്കണമേ..." എന്നിവ നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കാനും അതിനെ പാപത്തില്‍നിന്ന്‍ സുഖപ്പെടുത്താനും വേണ്ടിയുള്ളതാണ്. അവസാനത്തെ രണ്ടെണ്ണം ജീവിതവിജയത്തിനായുള്ള നമ്മുടെ പോരാട്ടത്തിൽ നമ്മെ ശക്തിപ്പെടുത്തുന്നതിനും നമ്മുക്കു സംരക്ഷണം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണ്.

വിചിന്തനം
യേശു പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന കർത്തൃപ്രാർത്ഥന ഒരു സമ്പൂർണ്ണ പ്രാർത്ഥനയാണ്. ഇതിലെ ആദ്യത്തെ മൂന്ന്‍ യാചനകളിലൂടെ നാം വിശ്വാസത്തില്‍ സ്ഥിരീകരിക്കപ്പെടുകയും പ്രത്യാശയാല്‍ നിറയ്ക്കപ്പെടുകയും സ്നേഹത്താല്‍ ജ്വലിപ്പിക്കപ്പെടുകയും ചെയ്യുന്നു. സൃഷ്ടികളും എന്നാല്‍ എപ്പോഴും പാപികളുമായ നാം ദൈവത്തിന്‍റെ സീമാതീതമായ സ്നേഹത്തിന് സമര്‍പ്പിച്ചുകൊണ്ട് നാം അവസാനത്തെ നാലു യാചനകളിലൂടെ "നമുക്കു" വേണ്ടി യാചിക്കുന്നു. അർത്ഥം മനസ്സിലാക്കി വിശ്വാസത്തോടെ നമ്മുക്ക് ഈ പ്രാർത്ഥന ഏറ്റുചൊല്ലാം. അങ്ങനെ നമ്മുടെ ജീവിതം പരിപോഷിപ്പിക്കപ്പെടട്ടെ, പാപത്തിൽനിന്നും സുഖമാക്കപ്പെടട്ടെ, നമ്മുടെ ജീവിതപോരാട്ടത്തിൽ തിന്മയുടെമേൽ നന്മ വിജയം വരിക്കട്ടെ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »