Meditation. - August 2024

"മാറാനാത്താ": കര്‍ത്താവായ യേശുവേ, വരണമേ..!

സ്വന്തം ലേഖകന്‍ 23-08-2023 - Wednesday

"യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല" (ലൂക്കാ 1:33).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 23
കര്‍ത്തൃപ്രാര്‍ത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന പ്രധാനമായും ക്രിസ്തുവിന്‍റെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്‍റെ അന്തിമാഗമനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് സഭയെ അവള്‍ക്ക് ഇന്നത്തെ ലോകത്തിലുള്ള ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. പകരം അതിലേക്ക് കൂടുതല്‍ ശക്തമായി സ്വയം അര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പന്തക്കുസ്താ മുതല്‍ ഈ രാജ്യത്തിന്‍റെ ആഗമനം കര്‍ത്താവിന്‍റെ ആത്മാവിന്‍റെ പ്രവൃത്തിയാണ്‌. ആത്മാവാണ് അവിടുത്തെ പ്രവര്‍ത്തനം ഭൂമിയില്‍ പൂര്‍ണമാക്കുകയും എല്ലാ വിശുദ്ധീകരണവും പൂര്‍ത്തിയാക്കുകയും ചെയ്യുന്നത്.

ശുദ്ധിയുള്ള ഒരു ആത്മാവിനു മാത്രമേ പ്രത്യാശാപൂര്‍വ്വം "അങ്ങയുടെ രാജ്യം വരണമേ" എന്നു പറയാന്‍ കഴിയൂ. അതിനാല്‍ പാപം നിങ്ങളുടെ മര്‍ത്ത്യശരീരത്തെ ഭരിക്കാതിരിക്കട്ടെ" എന്ന പൗലോസിന്‍റെ വാക്കുകള്‍ കേള്‍ക്കുകയും വാക്കിലും ചിന്തയിലും പ്രവൃത്തിയിലും തന്നെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്തവർക്കു മാത്രമേ "അങ്ങയുടെ രാജ്യം വരണമേ" എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാൻ സാധിക്കൂ.

"അങ്ങയുടെ രാജ്യം വരണമേ" എന്നു പ്രാർത്ഥിക്കുമ്പോൾ നാം ജീവിക്കുന്ന സംസ്ക്കാരത്തിന്‍റെയും സമൂഹത്തിന്‍റെയും ഭൗതികമായ പുരോഗതിയല്ല ലക്‌ഷ്യം വയ്ക്കുന്നത്. ആത്മാവിന്‍റെ വിവേചനമനുസരിച്ച് ക്രൈസ്തവര്‍ ദൈവഭരണത്തിന്‍റെ വളര്‍ച്ചയും അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ക്കാരത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. പക്ഷെ, ഈ വേര്‍തിരിവ് വേര്‍പിരിക്കലല്ല. മനുഷ്യന്‍റെ നിത്യജീവിതത്തിലേക്കുള്ള വിളി, ഈ ലോകത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും സ്ഥാപനത്തിനു വേണ്ടി സ്രഷ്ടാവില്‍ നിന്നും സ്വീകരിച്ചിട്ടുള്ള എല്ലാ കഴിവുകളും മാര്‍ഗങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാനുളള അവന്‍റെ ഉത്തരവാദിത്വത്തെ ഞെരുക്കുകയല്ല മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദൈവത്തിന്റെ രാജ്യം, അവതീര്‍ണ വചനത്തിലൂടെ നമുക്കു സമീപസ്ഥമാകുകയും സുവിശേഷം മുഴുവനിലും അതു പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. യേശുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും അത് സമാഗതമാകുന്നു. അന്തിമ അത്താഴം മുതല്‍ ഓരോ വിശുദ്ധ കുര്‍ബാനയിലും ദൈവരാജ്യം വരുന്നു. അത് നമ്മുടെ മധ്യേയുണ്ട്. ക്രിസ്തു അതിനെ തന്‍റെ പിതാവിന് ഏല്‍പ്പിക്കുമ്പോഴാണ് ദൈവരാജ്യം മഹത്വത്തില്‍ ആഗതമാകുന്നത്. നാം ആരുടെ ആഗമനം ദിവസവും പ്രതീക്ഷിക്കുന്നുവോ ആരുടെ ആഗമനം എത്രയും വേഗം നമുക്കു വെളിപ്പെടുത്തണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ ക്രിസ്തു തന്നെയാണ് ദൈവരാജ്യം. അതിനാൽ ഈ യാചന തന്നെയാണ് "മാറാനാത്താ", ആത്മാവിന്‍റെയും മണവാട്ടിയുടെയും നിലവിളി: "കര്‍ത്താവായ യേശുവേ, വരണമേ".

വിചിന്തനം
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കര്‍ത്തൃപ്രാര്‍ത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന യേശുക്രിസ്തുവിലൂടെ നിലനിറുത്തപ്പെടുകയും, ശ്രവിക്കപ്പെടുകയും, ഫലവത്താകുകയും ചെയ്യുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പുനൽകിക്കൊണ്ട് ഗബ്രിയേൽ ദൈവദൂതൻ "യേശുവിന്റെ രാജ്യത്തിന് ഒരിക്കലും അവസാനം ഉണ്ടാവുകയില്ല" എന്നു പറഞ്ഞു. അതിനാൽ ഒരിക്കലും അവസാനിക്കാത്ത ദൈവരാജ്യം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും അനുഭവവേദ്യമാകുകയും പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ട് ദൈവരാജ്യത്തിന്‍റെ ആഗമനത്തിനായി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »