Meditation. - August 2024

"അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ"

സ്വന്തം ലേഖകന്‍ 24-08-2022 - Wednesday

"അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുന്നു" (യോഹ 8:29)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 24
കർത്താവായ യേശു ഈ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ദൈവമേ, അവിടുത്തെ തിരുവിഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു" (Cf: ഹെബ്രാ 10:7). ക്രിസ്തുവിന്റെ മാനുഷിക മനസ്സിലൂടെ പിതാവിന്‍റെ തിരുമനസ്സ് പൂര്‍ണ്ണമായും എന്നന്നേക്കുമായും നിറവേറ്റപ്പെട്ടു. "ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നു." എന്ന്‍ പറയാൻ യേശുവിനു മാത്രമേ കഴിയൂ. പീഡാനുഭവവേളയിൽ "എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ" എന്നു പറഞ്ഞുകൊണ്ട് അവിടുന്നു പൂര്‍ണ്ണമായും പിതാവിന്റെ ഹിതത്തിനു വഴങ്ങുന്നു.

യേശു ദൈവപുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു. അങ്ങനെയെങ്കിൽ സൃഷ്ടികളും പാപികളുമായ നമ്മള്‍ എത്രയധികമായി അനുസരണം പഠിക്കേണ്ടതാണ്. നാം ക്രിസ്തുവിലാണ് ദത്തുപുത്രരായത്. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം പൂര്‍ത്തിയാകാനായി നമ്മുടെ മനസ്സിനെ അവിടുത്തെ പുത്രന്‍റെ മനസ്സുമായി സംയോജിപ്പിക്കാന്‍ കർത്തൃപ്രാർത്ഥനയിലെ ഈ യാചനയിലൂടെ നാം പിതാവിനോട് അപേക്ഷിക്കുന്നു. ഒരു വ്യക്തി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് വാക്കുകളാലല്ല പ്രത്യുത "സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം" നിറവേറ്റുന്നതിലൂടെയാണ് എന്ന്‍ യേശു നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ മാത്രമേ നമുക്ക് ദൈവഹിതം എന്തെന്ന് വിവേചിച്ചറിയാനും അതു നിറവേറ്റുന്നതിനുള്ള കൃപാവരം ആർജ്ജിക്കാനും കഴിയൂ.

എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തെക്കുറിച്ചുള്ള അറിവിലേക്ക് വരണമെന്നുമാണ് സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം. ആരും നശിച്ചു പോകാതിരിക്കുന്നതിനു നമ്മളോട് ദീര്‍ഘക്ഷമ കാണിക്കുന്നവനാണ് അവിടുന്ന്‍. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്‍റെ അഭീഷ്ടമനുസരിച്ച് പിതാവായ ദൈവം തന്‍റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്രെ. തന്‍റെ ഹിതമനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്ന്‍ തന്‍റെ പദ്ധതി അനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു. അതിനാൽ, സ്നേഹം നിറഞ്ഞ ഈ പദ്ധതി സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നതു പോലെ ഭൂമിയിലും പൂര്‍ണമായി യാഥാര്‍ത്‍ഥ്യമാകണമേ എന്ന് നാം പ്രാർത്ഥിക്കുന്നു.

വിചിന്തനം
ദൈവഹിതം നിറവേറ്റുവാൻ അടിസ്ഥാനപരമായി നാം അശക്തരാണ്. അതിനാൽ യേശുവിനോടും അവിടുത്തെ പരിശുദ്ധാത്മാവിന്‍റെ ശക്തിയോടും ഐക്യപ്പെട്ടുകൊണ്ടു മാത്രമേ നമ്മുക്കു ദൈവഹിതം നിറവേറ്റുവാൻ സാധിക്കൂ. ക്രിസ്തുവിലൂടെ നമ്മുടെ മനസ്സിനെ ദൈവത്തിന് അടിയറ വയ്ക്കാനും അവിടുത്തെ പുത്രന്‍ എപ്പോഴും തെരഞ്ഞെടുത്തിരുന്നത് തെരഞ്ഞെടുക്കാനും നമുക്കു കഴിയുന്നു. പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും നമ്മുക്ക് യേശുവിനോട് ചേര്‍ന്നിരിക്കാം. അങ്ങനെ സ്വര്‍ഗ്ഗത്തില്‍ പൂര്‍ണ്ണമായിരിക്കുന്ന അവിടുത്തെ ഹിതം ഭൂമിയിലും പൂര്‍ണമാകത്തക്കവിധം നമുക്ക് അവിടുത്തെ ഹിതം നിറവേറ്റുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »