News - 2024

തുര്‍ക്കിയിലെ പര്‍വ്വതമുകളില്‍ നോഹയുടെ പെട്ടകത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 28-10-2017 - Saturday

അങ്കാര: പഴയ നിയമത്തിലെ നോഹയുടെ പെട്ടകം ചരിത്ര സത്യമാണെന്ന്‌ തെളിയിച്ചുകൊണ്ട് അഗ്രി എന്നപേരില്‍ അറിയപ്പെടുന്ന തുര്‍ക്കിയിലെ പര്‍വ്വതത്തില്‍ പെട്ടകത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. വലിയ ബോട്ടിന്റെ ആകൃതിയിലുള്ള ഒരു മണ്‍തിട്ടയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്നു ബ്രിട്ടീഷ് മാധ്യമമായ 'മെട്രോ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അവശേഷിപ്പ് നോഹയുടെ പെട്ടകത്തിന്റേതാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

തിന്മ നിറഞ്ഞ ലോകത്തിലേക്ക് ദൈവം അയച്ച വെള്ളപ്പൊക്കത്തില്‍ നിന്നും ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനായി സകല ജീവികളുടേയും ഓരോ ഇണകളെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നോഹ പെട്ടകം പണിതത്. വെള്ളപ്പൊക്കം തുടങ്ങി 150-മത്തെ ദിവസം അറാറാത്ത് പര്‍വ്വതത്തില്‍ ഈ പെട്ടകം ഉറച്ചുവെന്നാണ് ഉല്‍പ്പത്തി പുസ്തകം 8:4 ല്‍ വ്യക്തമാക്കുന്നത്. ഇതിനെ ഒരിക്കല്‍ കൂടി ശരിവെച്ചുകൊണ്ടാണ് പുതിയ കണ്ടെത്തല്‍.

വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കത്തിന്റെ വിവരണം മിഥ്യയല്ലെന്നു തുര്‍ക്കിയിലെ ഇസ്താംബൂള്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ ഡോ. ഓക്ടെ ബെല്ലി അഭിപ്രായപ്പെട്ടു. കണ്ടെത്തല്‍ നടന്ന സ്ഥലത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കന്‍ ഗവേഷകനായ പ്രൊഫസ്സര്‍ പോള്‍ എസ്പ്രാന്റെ പറഞ്ഞു. താന്‍ ഈ സ്ഥലം സന്ദര്‍ശിക്കുമെന്നും മുന്‍പ് അവിടെ എന്തെങ്കിലും പ്രകൃതിദുരന്തം നടന്നുവോ എന്നതിന്റെ തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്രസത്യമാണെന്ന് ലോക പ്രശസ്‌ത ആഴസമുദ്ര ഗവേഷകനായ റോബര്‍ട്ട്‌ ബല്ലാര്‍ഡും നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു.


Related Articles »